
രണ്ട് രാഷ്ട്രീയ എതിരാളികൾ പങ്കെടുത്ത രാത്രിയിലെ മദ്യസൽക്കാരം ബംഗാൾ രാഷ്ട്രീയത്തിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ആളൊഴിഞ്ഞ വനപ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് മദ്യപിച്ച തൃണമൂൽ കോൺഗ്രസ് നേതാവിനെയും ബിജെപി വനിതാ നേതാവിനെയുമാണ് ഗ്രാമവാസികൾ പിടികൂടിയത്. ബിജെപി മഹിളാ മോർച്ചയുടെ ജൽപൈഗുരി ജില്ലാ പ്രസിഡന്റ് ദീപ ബാനിക് അധികാരി, തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് സമിതി പ്രസിഡൻറും ജില്ലാ നേതാവുമായ പഞ്ചാനൻ റോയ് എന്നിവരെയാണ് കാറിനുള്ളിലിരുന്ന് മദ്യപിക്കവെ നാട്ടുകാർ പിടികൂടിയത്.
അപൽചന്ദ് വനപ്രദേശത്ത് അസാധാരണമാംവിധം ദീർഘനേരം പാർക്ക് ചെയ്തിരുന്ന ഒരു സ്വകാര്യ കാർ കണ്ടതിനെ തുടർന്ന് നാട്ടുകാർക്ക് സംശയം തോന്നി. ജനക്കൂട്ടം തടിച്ചുകൂടി കാറിനുള്ളിലുള്ളവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇവർ പുറത്തുവന്നതോടെയാണ് രണ്ട് ബദ്ധവൈരികളായ രാഷ്ട്രീയ നേതാക്കളുടെ അന്തർധാര പുറത്തറിഞ്ഞത്. പ്രദേശവാസികൾ ഈ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തു.
ബിജെപി നേതാവ് ദീപ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർ എതിർക്കുമ്പോൾ, മദ്യം അടങ്ങിയ ഒരു പ്ലാസ്റ്റിക് ഗ്ലാസ് അവർ മുൻസീറ്റിലേക്ക് നീക്കുന്നു. ഡ്രൈവറാണെന്ന് തോന്നുന്ന ഒരു പുരുഷനെയും കാറിൽ കാണാം. ക്യാമറ അയാളുടെ നേരെ പതിഞ്ഞപ്പോൾ, അയാൾ തിടുക്കത്തിൽ ഗ്ലാസ് ഉയർത്തി. നിമിഷങ്ങൾക്കുശേഷം, അധികാരി വാഹനത്തിൽ നിന്ന് ഇറങ്ങി നടന്ന് സ്വന്തം കാറിൽ കയറി പോകുകയായിരുന്നു. റോയിയെയും ഡ്രൈവറെയും ഗ്രാമവാസികൾ കുറച്ചുനേരം തടഞ്ഞുവച്ച ശേഷം വിട്ടയച്ചു.











