മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 97മത്തെ വയസ്സിലാണ് അന്ത്യം സംഭവിച്ചത്. ബെംഗളുരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരിൽ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി ജെ എസ് ജോർജ്.
മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി.ജെ. എസ്. ജോർജിന്റെ ജനനം. 1950 ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിൽ പത്രപ്രവർത്തനജീവിതം ആരംഭിച്ചു. ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്നിവയിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചു. ഹോംങ്കോങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്.
സ്വതന്ത്രഭാരതത്തിൽ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരിൽ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്. പട്നയിൽ സെർച്ച്‌ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുപ്പോഴാണ് അതുണ്ടായത്. പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനാണ് അദ്ദേഹത്തിന്റെ കേസ് വാദിക്കാൻ അന്ന് പട്നയിലെത്തിയത്. വി.കെ കൃഷ്ണമേനോൻ, എം.എസ് സുബ്ബലക്ഷ്മി, നർഗീസ്, പോത്തൻ ജോസഫ്, ലീക്വാൻ യ്യൂ തുടങ്ങിയവ മഹാൻമാരുടെ ജീവചരിത്രങ്ങളും സ്വന്തം ഓർമക്കുറിപ്പുകളായ ഘോഷയാത്രയും ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതു ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.
2011 ൽ രാജ്യം പദ്മഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ചു. 2017ൽ സ്വദേശാഭിമാനി പുരസ്‌കാരവും ലഭിച്ചിരുന്നു.അമ്മു ജോർജ് ആണ് ഭാര്യയ പ്രശസ്ത എഴുത്തുകാരൻ ജീത്ത് തയ്യിലും ഷേബയുമാണ് മക്കൾ.











