
ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട് സേലം സ്വദേശിനി മല്ലികയെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. ടോക്കൺ വിതരണത്തിനായി ഒമ്പതിടത്തായി 94-ഓളം കൗണ്ടറുകൾ ഒരുക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി അധികൃതർ അറിയിച്ചു. ഉയർന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തേക്ക് പോകാനും ആവശ്യമായ ആശ്വാസനടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.











