12:59am 02 May 2026
NEWS
പ്രേംനസീർ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം
06/07/2025  04:42 PM IST
nila
 പ്രേംനസീർ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം

പ്രേംനസീർ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം രം​ഗത്ത്. നടൻ പ്രേംനസീറിന് അവസാന കാലത്ത് സിനിമയില്ലാതെയായപ്പോൾ അടൂർ ഭാസിയുടേയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്ന രീതിയിൽ ഒരു അഭിമുഖത്തിൽ താരം പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയത്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് നടൻ ടിനി ടോം ക്ഷമ ചോദിക്കുന്നത്. ഒരു സീനിയർ തന്ന വിവരമാണ് താൻ അഭിമുഖത്തിൽ പറഞ്ഞതെന്നും അദ്ദേഹം ഇപ്പോൾ കൈമലർത്തുകയാണെന്നും ടിനി ടോം പറയുന്നു. നസീർ സാറിനെ ആരാധിക്കുന്ന ഒരുപാടുപേരിൽ ചെറിയൊരാളാണ് താനെന്നും താരം പറയുന്നു.

നടൻ ടിനി ടോം വീഡിയോയിൽ പറഞ്ഞതിങ്ങനെ..

‘വളരെ വൈകിയാണ് ഒരു വാർത്ത ഞാൻ കണ്ടത്. നസീർ സാറിനെ ‍ഞാൻ മോശം പരാമർശം നടത്തി എന്ന് പറഞ്ഞിട്ട്. ദ ഗോഡ് ഓഫ് മലയാളം സിനിമ, ദ ലെജന്റ് ഓഫ് മലയാളം സിനിമ നസീർ സാറിനെ ആരാധിക്കുന്ന ഒരുപാട് പേർ ലോകത്തുണ്ട്. അതിൽ ഉൾപ്പെടുന്ന ചെറിയ ഒരാളാണ് ഞാൻ. നസീർ സാർ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു. അത്രയും വലിയ ഒരു സ്റ്റാറിനെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്. ഒരു ഇന്റർവ്യൂവിലെ ചെറിയ ഭാഗം അടർത്തി എടുത്ത് തെറ്റായ വ്യാഖ്യാനത്തിലൂടെ പല വാർത്തകളും പുറത്തുവിടുകയാണ് ഉണ്ടായത്. ഞാൻ നസീർ സാറിനെ നേരിട്ട് കണ്ടിട്ടുകൂടി ഇല്ല. ഒരു സീനിയർ തന്ന വിവരം. ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്. അല്ലാതെ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരംവച്ച് ഷെയർ ചെയ്ത കാര്യമാണ്. അതൊരിക്കലും ആരെയും മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല. കാരണം ഇവരൊക്കെ തിരിച്ചു കിട്ടാത്ത ലെ‍ജന്റ്സ് ആണ്. പല സീനിയേഴ്സ് മരിക്കുമ്പോഴും ഞാൻ അവിടെ പോകാറുണ്ട്. എന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. അത് നാട്ടുകാരെ കാണിക്കാനല്ല. കാരണം ഇവരെയൊന്നും ഇനി നമുക്ക് തിരിച്ച് കിട്ടില്ല. അത്രയും ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്. ആരെയും വാക്ക് കൊണ്ടു പോലും വേദനിപ്പിക്കരുതെന്ന് വിചാരിച്ച് അതിനനുസരിച്ച് ജീവിക്കുന്ന ഒരാളാണ് ഞാൻ. ഇങ്ങനെ ഒരു സംഭവം ഞാൻ ഉൾപ്പെടെയുള്ളവർക്ക് വേദന ഉണ്ടാക്കുന്നതാണ്. 

പ്രത്യേകിച്ച് പ്രേംനസീർ സുഹൃത് സമിതി ലോകം മുഴുവൻ ഉണ്ട്. അതിൽ എന്റെ സുഹൃത്തുകളുണ്ട്. ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന പ്രസിഡന്റ് ഒക്കെ എനിക്ക് അടുത്ത് അറിയാവുന്നവരാണ്. ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും ചോദിക്കാൻ ഞാൻ തയാറാണ്. അത്രയും വലിയ ലെ‍ജന്റിന്റെ കാൽക്കൽ വീഴാനും ഞാൻ തയാറാണ്. അദ്ദേഹത്തിന്റെ മകൻ ഷാനവാസ് ഇക്കയുമായി ഞാൻ സ്ഥിരമായി ചാറ്റ് ചെയ്യാറുണ്ട്. ആരാധന കൊണ്ട് തന്നെയാണ്. അതുപോലെ സത്യൻ മാഷിന്റെ മകൻ സതീഷ് സത്യൻ മാഷിനോട് ചോദിച്ചാൽ അറിയാം അദ്ദേഹത്തെ ഓണർ ചെയ്യണം എന്ന് പറഞ്ഞ് വാദിച്ച ഒരാളാണ് ഞാൻ. ഇത്തവണത്തെ മീറ്റിങ് നസീർ സാറിന്റെ ശബ്ദത്തിൽ തുടങ്ങണമെന്ന് പറഞ്ഞ് വാദിച്ച ഒരാളാണ്. അതിന്റെ ഒരു എഐ ക്രിയേറ്റ് ചെയ്തിട്ടാണ് തുടങ്ങിയത്. അതുകൊണ്ട് മനസാ വാചാ കർമണാ ഇങ്ങനെ വാർത്തയിൽ വന്ന പോലെ വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല എന്നെ കൊണ്ട് പറ്റുകയുമില്ല. എന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.’, ടിനി ടോം പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img