
ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് വീരമൃത്യു വരിച്ചു. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, മൂന്നു ഭീകരരെ കൊലപ്പെടുത്തിയെന്നും സുരക്ഷാസേന അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
കത്വയിലെ ഹീരാനഗറിലെ ജനവാസ മേഖലയിലേക്ക് നാല് ദിവസം മുമ്പാണ് ഭീകരർ എത്തിയത്. തിരച്ചിൽ നടന്നെങ്കിലും ഇവർ വനമേഖലയിലേക്ക് മാറിയതിനാൽ കണ്ടെത്താനായിരുന്നില്ല. പിന്നീട് ഇന്നലെ രാവിലെ പ്രദേശത്ത് നിന്ന് 26 കിലോമീറ്റർ അകലെയുള്ള കാട്ടിൽ ഭീകരരുടെ സാന്നിധ്യം മനസിലാക്കിയ സുരക്ഷാ സംഘം തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
നിലവിൽ പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് അഞ്ചിലധികം ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. വനമേഖലയിൽ ഒളിവിലുള്ള നാല് ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ജമ്മു-പത്താൻകോട്ട് ദേശീയ പാതയിൽ ഉൾപ്പടെ ഹൈ അലർട്ടാണ് നിലവിലുള്ളത്.











