
ആബർഡീൻ: ഹെയർ ഡ്രയറിൽ നിന്നുള്ള അമിതചൂടേറ്റ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയ്ക്ക് ആറുവർഷം തടവ്. സ്കോട്ട്ലൻഡിലെ ആബർഡീൻഷെയർ സ്വദേശിനിയായ കോർട്ട്നി ഗാർട്ട്ഷോ (28)യെയാണ് ആബർഡീൻ ഹൈക്കോടതി ശിക്ഷിച്ചത്. കോർട്ട്നിയുടെ മകൾ ഡാലിയ റോസിന് ശരീരത്തിൽ 18 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
2023 സെപ്റ്റംബർ 30ന് പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. തലേദിവസം സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്ത കോർട്ട്നി മദ്യപിച്ചശേഷം പുലർച്ചെ നാലുമണിയോടെ വീട്ടിലെത്തി. ഈ സമയത്ത് കുഞ്ഞും കോർട്ട്നിക്കൊപ്പമുണ്ടായിരുന്നു.
മദ്യലഹരിയിലായിരുന്ന കോർട്ട്നി ഹെയർ ഡ്രയർ ഓണാക്കി കുഞ്ഞിന് സമീപം വെച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഏകദേശം 20 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഹെയർ ഡ്രയർ കുഞ്ഞിനരികിൽ പ്രവർത്തിച്ചിരിക്കാമെന്നാണ് കോടതിയിൽ ഹാജരാക്കിയ തെളിവുകൾ വ്യക്തമാക്കുന്നത്.
ഹെയർ ഡ്രയറിൽ നിന്നുള്ള ശക്തമായ ചൂട് ദീർഘനേരം ഏറ്റതാണ് ഡാലിയ റോസിന്റെ തലയിലും ശരീരത്തിലും ഗുരുതരമായ പൊള്ളലേൽക്കാൻ കാരണമായത്. തുടർന്ന് ഗുരുതരമായ പൊള്ളലുകളും പരിക്കുകളുമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
രാവിലെ കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് മനസ്സിലാക്കിയ കോർട്ട്നി തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ ആംബുലൻസ് ജീവനക്കാരോട് കുഞ്ഞിന് എങ്ങനെയാണ് പൊള്ളലേറ്റതെന്ന് അറിയില്ലെന്നായിരുന്നു കോർട്ട്നിയുടെ പ്രതികരണം.
തുടർന്നുള്ള അന്വേഷണത്തിലാണ് കിടക്കയ്ക്ക് സമീപത്തെ സോക്കറ്റിൽ ഹെയർ ഡ്രയർ പ്ലഗ് ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട തെളിവുകളും സാഹചര്യങ്ങളും പരിഗണിച്ച ശേഷമാണ് കോടതി കോർട്ട്നിക്ക് ആറുവർഷത്തെ തടവുശിക്ഷ വിധിച്ചത്.










