
കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിടിച്ച് മരിച്ച മൂന്നുപേരെയും തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശി ഷൈനി കുര്യൻ, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചത്. മൂന്നുപേരും ട്രെയിന് മുന്നിൽചാടി ജീവനൊടുക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഷൈനി പെൺകുട്ടികളുമായി ജീവനൊടുക്കിയത് എന്നാണ് വിവരം.
ഷൈനിയുടെ ഭർത്താവ് ഇറാഖിലാണ്. തൊടുപുഴ സ്വദേശിയായ ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു ഷൈനി. ഒമ്പത് മാസമായി സ്വന്തം വീട്ടിലാണ് യുവതി മക്കളുമൊത്ത് താമസിക്കുന്നത്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം.
ഇന്ന് രാവിലെ അഞ്ചരയോടെയാണ് മനക്കപ്പാടത്തിനു സമീപത്തുവച്ച് യുവതിയും പെൺകുട്ടികളും ട്രെയിന് മുന്നിൽ ചാടിയത്. നിർത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട്രാക്കിൽ നിന്ന് മാറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ചിന്നിച്ചിതറിയ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചിന്നിച്ചിതറിയ നിലയിലാണു മൃതദേഹങ്ങൾ. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.








