
ദോഹ: ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ ഏജൻസികളും സിവിൽ ഡിഫൻസ് വിഭാഗവും രാജ്യത്ത് കർശന പ്രതിരോധ നടപടികൾ ആരംഭിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനിടെ ആകാശത്തുനിന്ന് വീണ മിസൈൽ അവശിഷ്ടങ്ങൾ തട്ടിയാണ് കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പ്രവർത്തന പദ്ധതികളും അനുസരിച്ചാണ് സുരക്ഷാ സേന നിലവിൽ രംഗത്തിറങ്ങിയിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ട ഘട്ടങ്ങളിൽ മാത്രമേ ദേശീയ അലേർട്ടുകളും മുന്നറിയിപ്പുകളും സജീവമാക്കുകയുള്ളൂവെന്നും മന്ത്രാലയം വിശദീകരിച്ചു.
രാജ്യത്തെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം ശേഖരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. നിയമനടപടികൾ ഒഴിവാക്കുന്നതിനായി വ്യാജവാർത്തകൾ, അഭ്യൂഹങ്ങൾ, സ്ഥിരീകരിക്കാത്ത ചിത്രങ്ങൾ അല്ലെങ്കിൽ ദൃശ്യങ്ങൾ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.
ഏത് സാഹചര്യവും നേരിടാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ വിഭാഗങ്ങൾ 24 മണിക്കൂറും പൂർണ്ണ സജ്ജരായി രംഗത്തുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ദൈനംദിന സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.










