
ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ അടയ്ക്കാതെ കുടിശിക വരുത്തുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടിക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മോട്ടോർ വാഹന ചട്ടം, 1989 ഭേദഗതി ചെയ്യുന്നതിനായി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പിഴ അടയ്ക്കാത്തവർക്ക് വാഹന, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ നിഷേധിക്കുന്ന പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരട് ചട്ടപ്രകാരം, പിഴ കുടിശികയുള്ള വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ 'Not to be Transacted' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇതോടെ വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കൽ, മലിനീകരണ പരിശോധന, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകില്ല. കുടിശികയായ മുഴുവൻ പിഴയും അടച്ച ശേഷമേ അപേക്ഷകൾ പരിഗണിക്കൂ.
പിഴ കുടിശിക സംബന്ധിച്ച വിവരം വാഹന ഉടമകളെ ഇ-മെയിൽ, എസ്‌എംഎസ് എന്നിവ വഴി മുൻകൂട്ടി അറിയിക്കും. പുതിയ ചട്ടം പ്രാബല്യത്തിൽ വന്നാൽ ആറുമാസത്തിനകം ട്രാഫിക് പിഴകൾ തീർപ്പാക്കാൻ പ്രത്യേക സംവിധാനം എല്ലാ സംസ്ഥാനങ്ങളും ഒരുക്കണമെന്ന നിർദേശവും കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.










