05:02am 05 September 2026
NEWS
വിനീതയെ കൊലപ്പെടുത്തിയത് നാലര പവന്റെ മാല കവരാൻ; രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി
10/04/2025  12:57 PM IST
nila
വിനീതയെ കൊലപ്പെടുത്തിയത് നാലര പവന്റെ മാല കവരാൻ; രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം അമ്പലംമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാല ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി.  നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ മാസം 21ന് കേസ് വീണ്ടും പരി​ഗണിക്കുമ്പോൾ തിരുവനന്തപുരം ജില്ലാ കളക്ടർ, കന്യാകുമാരി ജില്ലാ കളക്ടർ, സൈക്യാട്രിസ്റ്റ് തുടങ്ങിയവരിൽനിന്നുള്ള റിപ്പോർട്ടുകളും കോടതി പരിശേധിക്കും. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും പ്രതിക്ക് ശിക്ഷ വിധിക്കുക. 

2022 ഫെബ്രുവരി ആറിന് പകൽ 11.50-നാണ് രാജേന്ദ്രൻ യുവതിയെ കൊലപ്പെടുത്തിയത്. ചെടി വാങ്ങാൻ എന്ന വ്യാജേന എത്തിയ പ്രതി വിനീതയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. വിനീതയുടെ കഴുത്തിൽക്കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായി പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 

കൊല്ലപ്പെടുന്നതിന് ഒൻപതു മാസം മുൻപാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img