02:55am 15 May 2025
NEWS
പ്രത്യേക മന്ത്രിസഭായോഗത്തിൽ വാക്കേറ്റമുണ്ടായില്ല; ജാതി സെൻസസ് റിപ്പോർട്ടിന്മേൽ ചർച്ച തുടരും; സിദ്ധരാമയ്യ
19/04/2025  12:11 PM IST
വിഷ്ണുമംഗലം കുമാർ
പ്രത്യേക മന്ത്രിസഭായോഗത്തിൽ വാക്കേറ്റമുണ്ടായില്ല; ജാതി സെൻസസ് റിപ്പോർട്ടിന്മേൽ ചർച്ച തുടരും; സിദ്ധരാമയ്യ

ബംഗളുരു: "ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെ പ്രത്യേക മന്ത്രിസഭായോഗത്തിൽ ജാതി സെൻസസ് റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ വാദപ്രതിവാദങ്ങളോ വാക്കുതർക്കമോ ഉണ്ടായിട്ടില്ല. പലരും അഭിപ്രായം പറഞ്ഞു. ചർച്ച പൂർത്തിയായിട്ടില്ല. അതിനാൽ വിശദമായ ചർച്ച ഇനിയും തുടരും " മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ജാതി സെൻസസ് റിപ്പോർട്ടിന്മേൽ ചൂടേറിയ വാക്കേറ്റങ്ങളുണ്ടായി എന്നാണ് കന്നഡത്തിലെ വാർത്താച്ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മുഖ്യമന്ത്രിയുടെ അഭിപ്രായം ശരിവെച്ചു " നിങ്ങൾ റിപ്പോർട്ട് ചെയ്തത് തെറ്റാണ്. ഏതാനും മന്ത്രിമാർ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. തീരുമാനങ്ങൾ ഒന്നും കൈക്കൊണ്ടിട്ടില്ല " ശിവകുമാർ വിശദീകരിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വാസ്തവമല്ലെന്നും ശാസ്ത്രീയ മായ രീതിയിലല്ല സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കിയതെന്നും ആരോപിച്ച് പ്രബല സമുദായങ്ങളായ വൊക്കലിഗരും ലിങ്കായത്തരും റിപ്പോർട്ടിനെ എതിർക്കുകയാണ്. സംസ്ഥാന ജനസംഖ്യയിൽ ലിങ്കായത്തർ 17 ശതമാനവും വൊക്കലിഗർ 14 ശതമാനവും ഉണ്ടെന്നായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടൽ. അതുകൊണ്ടാണ് അവർ പ്രബലസമുദായങ്ങളായത്. എന്നാൽ ജാതി സെൻസസ് റിപ്പോർട്ട് പ്രകാരം ലിങ്കായത്തർ 11 ശതമാനവും ( 66.3 ലക്ഷം)വൊക്കലിഗർ 10.3 ശതമാനവും (66.3 ലക്ഷം) ആണ്. അതായത് പ്രബല സമുദായങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് ജാതി സെൻസസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അത് ശരിയല്ലെന്നും തങ്ങളുടെ സമുദായത്തിൽ പെട്ടവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നുമാണ് വൊക്കലിഗരും ലിങ്കായത്തരും വാദിക്കുന്നത്. ആ സമുദായത്തിൽ പെട്ട മന്ത്രിമാർ റിപ്പോർട്ടിലെ അപാകതകൾ ചൂണ്ടിക്കാട്ടിയപ്പോൾ ഒബിസി, ന്യൂനപക്ഷ, ദളിത്‌ വിഭാഗങ്ങളിൽ പെട്ട മന്ത്രിമാർ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കാൻ ആവശ്യപ്പെട്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.എല്ലാ മന്ത്രിമാരോടും അവരുടെ അഭിപ്രായം രേഖാമൂലം അറിയിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മെയ്‌ രണ്ടിന് റിപ്പോർട്ട് വീണ്ടും ചർച്ചയ്‌ക്കെടുക്കുമെന്നും മുഖ്യമന്ത്രിയുമായി
അടുപ്പമുള്ള വൃത്തങ്ങൾ അറിയിക്കുന്നു. റിപ്പോർട്ട് വിശദമായി ചർച്ചചെയ്ത് അംഗീകരിക്കാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നും വിട്ടുവീഴ്ചകൾക്ക് ഗവണ്മെന്റ് ഒരുക്കമാണെന്നും ദളിത്‌ നേതാവായ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി പ്രസ്താവിച്ചു. " റിപ്പോർട്ടിൽ സങ്കീർണ്ണമായ ചില കാര്യങ്ങളുണ്ട്. അവയൊക്കെ ചർച്ചചെയ്ത് സമവായത്തിലെത്താൻ താമസം പിടിക്കും. പല തവണ യോഗം ചേരേണ്ടിവരും. എന്നാൽ സർവ്വേയിൽ കണ്ടെത്തിയ 5.68 കോടി അടിസ്ഥാന ജനസംഖ്യയിൽ മാറ്റം വരുത്തുക സാധ്യമല്ല. പത്തുവർഷം മുമ്പ് നടന്ന സർവ്വേയാണ്. ഒബിസി സംവരണം 32 ൽ നിന്നും 51 ശതമാനമായി ഉയർത്തണമെന്ന ശുപാർശ അതേപടി നടപ്പിലാക്കാനാകുമെന്നും തോന്നുന്നില്ല. ഒരു സമുദായത്തെയും വൃണപ്പെടുത്തുന്ന തീരുമാനം ഗവണ്മെന്റിൽ നിന്ന് ഉണ്ടാവുകയുമില്ല" ജാർക്കിഹോളി വ്യക്തമാക്കി. ജാതിവിവേചനവും അസമത്വവും തടയാൻ 'രോഹിത് വെമുല നിയമം' കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കയച്ച കത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ജാതി സെൻസസ് റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ രാഹുൽ ഗാന്ധിയുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഉണ്ടെന്നാണ് അതിൽനിന്ന് വ്യക്തമാകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img