
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അണുബോംബ് കയ്യിലുണ്ടെന്നും അത് പൊട്ടിച്ചാൽ പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താൻ ഇക്കാര്യങ്ങൾ പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷ്ടിക്കുകയാണ്. ആർക്കുവേണ്ടിയാണ് മോഷ്ടിക്കുന്നത്? ബിജെപിക്കുവേണ്ടിയാണ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പോടു കൂടി സംശയം വർധിച്ചു. തെളിവ് ലഭിച്ചു. മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഒരുകോടി വോട്ടർമാർ കൂടി. ഞങ്ങളുടെ കൈവശം അണുബോംബുണ്ട്. അത് പൊട്ടിച്ചാൽ പിന്നെ ഇന്ത്യയിൽ നിങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ തന്നെ കഴിയില്ല.'-രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ക്രിക്കറ്റ് കളിക്കിടയിൽ ആളെ പറ്റിക്കുന്ന അമ്പയറെപ്പോലെയാണെന്ന് രാഹുൽ ഗാന്ധി നേരത്തേ വിമർശിച്ചിരുന്നു. 2017ലും 2022ലും ഗുജറാത്തിൽ കോൺഗ്രസിനെ തോൽപ്പിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.











