
ന്യൂഡൽഹി: ജുഡീഷ്യൽ റിക്യൂസൽ (ഒരു കേസ് കേൾക്കുന്നതിൽ നിന്ന് ജഡ്ജി സ്വയം പിന്മാറുന്നത്) ഒരു ജഡ്ജിയുടെ പൂർണ്ണമായ വ്യക്തിഗത വിവേചനാധികാരം ആണെന്ന് സുപ്രീം കോടതി . റിക്യൂസലുമായി ബന്ധപ്പെട്ട് പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രയോഗിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
'ചന്ദ്രപ്രഭ v. യൂണിയൻ ഓഫ് ഇന്ത്യ, 2025 (SC) 648' എന്ന കേസിലെ സുപ്രധാനമായ വിധിയിലാണ് ഈ നിരീക്ഷണങ്ങൾ. റിക്യൂസലിനായി ഏകീകൃത നടപടിക്രമം രൂപീകരിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ഇത്തരം കാര്യങ്ങൾ, ഒരു ജഡ്ജിയുടെ ഔചിത്യബോധത്തെയും നിഷ്പക്ഷതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ വിലയിരുത്തലിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കോടതി ഊന്നിപ്പറഞ്ഞു.
എല്ലാ കോടതികളും തുല്യ ബഹുമാനത്തിന് അർഹർ
കോടതികളുടെ പദവിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മറ്റൊരു നിർണ്ണായക നിരീക്ഷണവും വിധിയിലുണ്ട്. ഏതെങ്കിലും ജുഡീഷ്യൽ ഫോറത്തെ "കീഴ്ക്കോടതി" ('Lower Court') എന്നോ അതിന്റെ രേഖകളെ "കീഴ്ക്കോടതി രേഖകൾ" ('Lower Court Records - LCR') എന്നോ പരാമർശിക്കുന്നത് അനുചിതവും ഭരണഘടനാപരമായ മനോഭാവത്തിന് വിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
എല്ലാ കോടതികളെയും ഏകീകൃതമായ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ, എല്ലാ കോടതികളും തുല്യമായ ബഹുമാനത്തിന് അർഹരാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.











