
265 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും (ഡിജിസിഎ) പ്രതികരണം തേടി. ദുരന്തത്തിന് പിന്നിൽ പൈലറ്റിന്റെ പിഴവാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങളെ വളരെ ദൗർഭാഗ്യകരം എന്ന് വിശേഷിപ്പിച്ച കോടതി, വിഷയത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോടും (എഎഐബി) വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായിയിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടാണ് വിവാദങ്ങൾക്ക് വഴി തുറന്നത്.റിപ്പോർട്ടിൽ പൈലറ്റുമാരായ ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും തമ്മിലുള്ള കോക്ക്‌പിറ്റിലെ സംഭാഷണം ഉൾപ്പെടുത്തിയിരുന്നു. വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമുൻപ് എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായത് സംബന്ധിച്ച് പൈലറ്റുമാർ തമ്മിൽ നടത്തിയ സംഭാഷണമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്‌തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താൻ ചെയ്തിട്ടില്ലെന്ന് മറ്റേയാൾ മറുപടി നൽകുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. ഇതാണ് ദുരന്തത്തിന് കാരണം. പൈലറ്റുമാരുടെ പിഴവാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനിടയായത്.
Photo Courtesy - Google











