11:07pm 28 July 2026
NEWS
കേന്ദ്രഅവഗണനയെന്ന വ്യാജപ്രചരണം അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ
12/03/2025  10:48 PM IST
കേന്ദ്രഅവഗണനയെന്ന വ്യാജപ്രചരണം അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന വ്യാജപ്രചരണം ഇനിയെങ്കിലും അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണപരാജയം മറച്ചുവെക്കാൻ എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടുന്ന പരിപാടി ഇനി നടക്കില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ആശാവർക്കർമാരുടെ സമരം. കേന്ദ്രം പണം നൽകാത്തത് കൊണ്ടാണ് ആശാവർക്കർമാർക്ക് വേതനം കിട്ടാത്തതെന്ന വ്യാജ പ്രചരണമാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. നിർഭാഗ്യവശാൽ പ്രതിപക്ഷവും ഇതേവാദം ഏറ്റുപിടിച്ചു. പാർലമെൻ്റിൽ അവർ കേന്ദ്രത്തിനെതിരെ സമരം ചെയ്തു. യുഡിഎഫ് സമരം ചെയ്യേണ്ടത് സെക്രട്ടറിയേറ്റിൻ്റെ മുമ്പിലാണ്. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കേരളം നൽകുന്നില്ല. കൃത്യമായ കണക്ക് സംസ്ഥാനം നൽകുന്നില്ല. ഇത് ഫണ്ട് ലഭ്യതയ്ക്ക് തടസം സൃഷ്ടിക്കുകയാണ്. ദേശീയപാത നിർമ്മാണത്തിൻ്റെ കാര്യത്തിലും കേരളത്തിൻ്റെ വിഹിതം ലഭിക്കുന്നില്ല. പൂർണമായും കേന്ദ്രഫണ്ടിലാണ് നിർമ്മാണം നടക്കുന്നത് എൻഎച്ച്എമ്മിൻ്റെ ഫണ്ടിൽ കേന്ദ്രവിഹിതം കൃത്യമായി ലഭിച്ചപ്പോൾ സംസ്ഥാനം വിഹിതം നൽകുന്നില്ല. ഇത് കേരളത്തിൻ്റെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. അർബൻ പിഎംഎവൈ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചില്ല. ജൽ ജീവൻ മിഷൻ പോലെ പിഎംഎവൈയും മുടക്കിയത് സംസ്ഥാന സർക്കാരാണ്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഒരു വർഷമായി നടക്കുന്നില്ല. ആയുഷ്മാൻ ഭാരത് കേരളത്തിൽ നടപ്പാക്കുന്നില്ല. ഇതൊന്നും ഇവിടുത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

ജിം നടന്നതിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൂന്ന് ലക്ഷം കോടിയല്ലാതെ വേറെന്ത് നിക്ഷേപമാണ് വന്നത്. കോടികൾ പൊടിച്ച് നടത്തിയ മാമാങ്കം കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണുണ്ടായത്. കെവി തോമസിനെ പോലെയുള്ളവരെ ദില്ലിയിൽ നിയമിച്ച് സർക്കാർ ധൂർത്ത് നടത്തുകയാണ്.
ഭരണപക്ഷവും പ്രതിപക്ഷവും കടൽമണൽ ഖനനത്തിനെതിരെ സമരം തുടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണ്. സംസ്ഥാന സർക്കാർ കടൽമണൽ ഖനനത്തിൻ്റെ ആഘാതം പരിശോധിക്കാൻ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? പിന്നെന്തിനാണ് ഇവർ സമരം നടത്തുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, കോഴിക്കോട് സിറ്റി അദ്ധ്യക്ഷൻ കെപി പ്രകാശ്ബാബു, ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻപി രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം ഒ.ഗിരീഷ് കുമാർ എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img