
കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ പ്രതിഷേധം തുടരുന്ന സഭാനുകൂലികളായ വിശ്വാസികൾ മാർപാപ്പയുടെ ബാനറും വഹിച്ചുകൊണ്ട് നിൽക്കുന്നു.
കൊച്ചി: എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ സഭാ അനുകൂലികളായ വിശ്വാസികൾ മൂന്നാം ദിവസവും തുടരുന്ന പ്രതിഷേധം ജനുവരിയിലെ സഭ സിനഡ് വരെ തുടർന്നേക്കും.സഭയുടെ തലവനും രൂപത അധ്യക്ഷനുമായ മാർ റാഫേൽ തട്ടിലും വികാരി മാർ ജോസഫ് പാംപ്ലാനിയും സ്ഥലത്തില്ലാത്തതിനാൽ ഈ മാസം 20 വരെ അനുരഞ്ജന ചർച്ചകളൊന്നും നടക്കാൻ സാധ്യതയില്ല. ഏകീകൃത കുർബാന വിരുദ്ധ നിലാപാടുള്ള കൂരിയ അംഗങ്ങളായ വൈദീകരും ബസിലിക്ക വികാരിയുമായി സംസാരിക്കാൻ പ്രതിഷേധക്കാർക്കു താല്പര്യമില്ല.ബസിലിക്ക പ്രശ്നത്തിൽ താൻ ഇടപെടില്ലെന്നും വികാരിയോട് പരിഹാരം കാണാനുമാണ് മാർ പാംപ്ലാനി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയുന്നു. ക്രിസ്മസ് ദിനങ്ങളും പുതുവർഷ ആഘോഷങ്ങളും അടുത്തു വരുന്നതിനാൽ മെത്രാന്മാർ റോമിൽ നിന്ന് തിരികെ എത്തിയ ഉടനെയും ചർച്ചകൾക്ക് സാധ്യതയില്ല. ജനുവരി 7 മുതലാണ് അടുത്ത സിനഡ്. മുൻ അതിരൂപത അഡ്മിനിസ്ട്രേ റ്റർ മാർ ആന്റണി കരിയലിനെ മാറ്റുന്നതിനായി വിശ്വാസികൾ നടത്തിയ സമരം 56 ദിവസം പിന്നിട്ട ശേഷമാണ് ഫലം കണ്ടതെന്ന ചരിത്രമുണ്ട്.
സഭയുടെ പെർമനൻ്റ് സിനഡ് രേഖാമൂലംഉറപ്പ് നൽകുന്നതു വരെ ബസിലിക്കയിൽ തുടരാൻ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി മുതിരേന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സമിതി തീരുമാനിച്ചു. അഡ്വ. ജോയി ജോർജ് വെട്ടിക്കൽ, ക്യാപ്റ്റൻ ടോം ജോസഫ്, ജോർജ് പുല്ലാട്ട്, കുര്യാക്കോസ് പഴയമഠം, ജോസഫ് അമ്പലത്തിങ്കൽ, ജോൺസൻ കോനിക്കര, ജൂലി അലക്സ്, സീലിയ ആൻറണി എന്നിവർ ഇന്നലത്തെ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
Photo Courtesy - Google











