
മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നൽകിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും സഭയെ പ്രക്ഷുബ്‌ധമാക്കി. ഭരണപക്ഷം ആദ്യം നെഹ്റുവിയൻ നയവും ഇപ്പോൾ ഗാന്ധിയൻ നയവും ഉപേക്ഷിച്ചുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം ദിവസം തന്നെ അഴിമതിക്കുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കർണാടകയിലെ മദ്യലോബിക്ക് വേണ്ടി ബക്കാർഡി കമ്പനിക്ക് 600 കോടിയോളം രൂപയുടെ നികുതിയിളവാണ് സർക്കാർ നൽകിയത്.
വെറും രണ്ടര മണിക്കൂർ കൊണ്ടാണ് ഇതിനായുള്ള ഫയൽ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം നടന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്നൊഴുകിയ കോടികളുടെ പ്രത്യുപകാരമായാണ് ഈ അഴിമതി നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ധനകാര്യ ബില്ല് സഭ അംഗീകരിച്ചാൽ ഈ നികുതിയിളവ് നിയമമായി മാറുമെന്നും, പിന്നീട് യുഡിഎഫ് ചർച്ച ചെയ്ത് മദ്യനയം പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ഇത് നടപ്പാക്കൂ എന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
Photo Courtesy - Google










