
ഔദ്യോഗിക ആവശ്യങ്ങൾക്ക് മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി. ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2026’ന്റെ ഉദ്ഘാടന ചടങ്ങിൽ യുവാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ഇന്റർനെറ്റ് ഉപയോഗിക്കാത്തത് യാഥാർത്ഥ്യമാണെന്നും, കുടുംബപരമായ കാര്യങ്ങൾക്കോ വിദേശത്തുള്ളവരുമായി സംസാരിക്കാനോ ഉള്ള അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് ഫോൺ ഉപയോഗിക്കുന്നതെന്നും ഡോവൽ പറഞ്ഞു. തന്റെ പ്രവർത്തനശൈലിക്ക് അനുസരിച്ച് ആശയവിനിമയത്തിനായി പൊതുവെ അറിയപ്പെടാത്ത മറ്റു സംവിധാനങ്ങളും ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അജിത് ഡോവലിന്റെ വാക്കുകൾ ഇങ്ങനെ:
‘‘ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ല എന്നത് സത്യമാണ്. കുടുംബപരമായ കാര്യങ്ങൾക്കോ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലുള്ളവരുമായി സംസാരിക്കാനോ അല്ലാതെ ഫോണും ഉപയോഗിക്കാറില്ല. അത് അനിവാര്യമായ കാര്യമാണ്. എന്റെ ജോലികൾ ആ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ആശയവിനിമയത്തിന് മറ്റു നിരവധി മാർഗങ്ങളുണ്ട്. ആളുകൾക്ക് അറിയാത്ത ചില അധിക സംവിധാനങ്ങളും ആശയവിനിമയത്തിനായി ഒരുക്കേണ്ടിവരും’’.
ഇന്ത്യയുടെ അഞ്ചാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് അജിത് ഡോവൽ. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇന്റലിജൻസ്, ആഭ്യന്തര സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ദീർഘകാല അനുഭവം നേടിയിട്ടുണ്ട്. 1945ൽ ഉത്തരാഖണ്ഡിൽ ജനിച്ച ഡോവൽ 1968ൽ ഐപിഎസിൽ ചേർന്നു. മിസോറാം, പഞ്ചാബ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ കലാപവിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു.











