04:02pm 24 June 2026
NEWS
വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകള്‍ നീങ്ങി
24/06/2026  02:52 PM IST
ചെറുകര സണ്ണിലൂക്കോസ്
വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകള്‍ നീങ്ങി

 

റവന്യൂ, പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കല്ലറയ്ക്കുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു.

പള്ളിയുടെ ഔദ്യോഗിക രേഖകളില്‍ പറയുന്ന 2006ലും 2015ലുമായി അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കല്ലറയിലുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂണ്‍ 13നാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയില്‍ പുതിയൊരു മൃതദേഹം കൂടി സംസ്‌കരിക്കുന്നതിനായി സ്ലാബ് മാറ്റിയപ്പോള്‍ ഉള്ളില്‍ അസ്വാഭാവികമായ രീതിയില്‍ മറ്റൊരു ശവപ്പെട്ടി കൂടി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എന്നാല്‍, 2015ല്‍ അടക്കം ചെയ്ത ജയിംസ് എന്നയാളുടെ ശവപ്പെട്ടി ദ്രവിച്ചുപോവുകയും, അതിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തേക്ക് വന്നതുമാണ് പുതിയൊരു അവശിഷ്ടം കൂടിയുണ്ടെന്ന സംശയത്തിന് ഇടയാക്കിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി.

സാധാരണഗതിയില്‍ ഒരേ കല്ലറയില്‍ വീണ്ടും സംസ്‌കാരം നടത്തുമ്പോള്‍ പഴയ അവശിഷ്ടങ്ങള്‍ മാറ്റി മരപ്പൊടിയിട്ട് പട്ടുവിരിച്ച ശേഷമാണ് പുതിയ പെട്ടി വെക്കാറുള്ളത്. എന്നാല്‍ ഇവിടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടന്നതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. പള്ളി രേഖകള്‍ പ്രകാരം 2006ല്‍ അടക്കം ചെയ്ത മറിയക്കുട്ടി, 2015ല്‍ അടക്കം ചെയ്ത ജയിംസ് എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഈ കല്ലറയിലുള്ളത്.

കല്ലറയില്‍ ഔദ്യോഗിക രേഖകളില്‍ ഇല്ലാത്ത മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന സംശയം ഉയര്‍ന്നതോടെ പള്ളി വികാരിയും വിശ്വാസികളും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സെമിത്തേരിക്ക് ചുറ്റും ടാര്‍പോളിന്‍ കെട്ടി മറച്ച്‌ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തലശ്ശേരി ആര്‍ഡിഒ, പേരാവൂര്‍ ഡിവൈഎസ്പി, ഫോറന്‍സിക് വിദഗ്ധര്‍, പൊലീസ് സര്‍ജന്‍ എന്നിവരടങ്ങിയ പ്രത്യേക സംഘം ഒന്‍പത് സാക്ഷികളുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ പുറത്തുനിന്നുള്ള യാതൊരു അവശിഷ്ടങ്ങളും ഇതിലില്ലെന്ന് ഉറപ്പാക്കി. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന വലിയൊരു ആശങ്കയ്ക്കാണ് വിരാമമായത്.

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹം ശക്തമായതോടെ, പന്ത്രണ്ട് വര്‍ഷം മുന്‍പ് കോഴിക്കോട് വിലങ്ങാട് നിന്നും കാണാതായ സിജോ സ്‌കറിയ എന്ന യുവാവിന്റേതാണോ ഈ അവശിഷ്ടങ്ങള്‍ എന്ന സംശയവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം പള്ളിയിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ സിജോയ്ക്ക് വാണിയപ്പാറയുമായി യാതൊരു ബന്ധവുമില്ലെന്നും കല്ലറയിലുള്ളത് അദ്ദേഹമാകാന്‍ വഴിയില്ലെന്നും സിജോയുടെ ഭാര്യ നിഖില പറഞ്ഞിരുന്നു. ഔദ്യോഗിക പരിശോധനാ ഫലം പുറത്തുവന്നതോടെ ആ അഭ്യൂഹങ്ങള്‍ക്കും പൂര്‍ണമായും തിരശ്ശീല വീണു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img