
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അധികാരം ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ അണിയറയിൽ സജീവമാകുന്നു. 'മോരുണ്ടോ? എങ്കിൽ അൽപ്പം ഉണ്ടു കളയാം' എന്ന മട്ടിൽ, മുഖ്യമന്ത്രി കസേര മോഹിക്കുന്ന കോൺഗ്രസ് നേതാക്കളുടെ തന്ത്രങ്ങളും, സർവീസ് കാലം മറന്ന് പൊലീസിനെതിരെ തിരിയുന്ന മുൻ ഉദ്യോഗസ്ഥരുടെ നിലപാടുകളും രാഷ്ട്രീയ കേരളത്തിൽ സജീവ ചർച്ചയാവുകയാണ്.
മുഖ്യമന്ത്രിപ്പട്ടം: ഉടുപ്പ് തയ്പ്പിച്ചു കാത്തിരിക്കുന്നവർ
യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പദത്തിനായി രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർക്കൊപ്പം കെ.സി. വേണുഗോപാലും കളം നിറയുകയാണ്. ഹൈക്കമാൻഡിനെ ഭയന്ന് പുറമേക്ക് താത്പര്യമില്ലെന്ന് പറയുമ്പോഴും, അനുയായികളെ കൊണ്ട് പ്രതിച്ഛായ മിനുക്കൽ പരിപാടികൾ തകൃതിയായി നടക്കുന്നുണ്ട്.
ജനനായകൻ:
ചെന്നിത്തലയുടെ ജീവിതം വരച്ചുകാട്ടുന്ന എ.ഐ വീഡിയോകൾ.
പോഡ്‌കാസ്റ്റ്: കേരളത്തിന്റെ വികസന സ്വപ്നങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തലയുടെ 'കേരള യാത്ര'.
ഡോക്യുമെന്ററി:
കെ.സി. വേണുഗോപാലിന്റെ പോരാട്ടങ്ങൾ വിവരിക്കുന്ന ഡോക്യുമെന്ററിയും 'നേരിനൊപ്പം' എന്ന പുസ്തകവും.
മൗനം ഭൂഷണം: നിയമസഭയിലെ 'ഇടിവെട്ട്' പ്രസംഗങ്ങൾ ചർച്ചയാകുമ്പോഴും വി.ഡി. സതീശൻ പുലർത്തുന്ന തന്ത്രപരമായ നിശബ്ദത.
ഭരണം കിട്ടിയാൽ മുസ്ലിം ലീഗിന്റെ ഉപമുഖ്യമന്ത്രി മോഹങ്ങളും ഈ മൂവർ സംഘത്തിന്റെ പോരും എങ്ങനെ പരിഹരിക്കപ്പെടുമെന്നത് കണ്ടറിയണം. മണ്ണും ചാരി നിൽക്കുന്ന 'കെ.സി കാക്ക' ഒടുവിൽ കൊത്തിക്കൊണ്ടുപോകുമോ എന്നാണ് മറ്റു നേതാക്കളുടെ ഭയം.
പൊലീസിനെ 'പുല്ല്' വില കൽപ്പിക്കുന്ന മുൻ ഡി.ജി.പിമാർ
പതിറ്റാണ്ടുകളോളം കാക്കി അണിഞ്ഞ് പൊലീസിനെ നയിച്ചവർ തന്നെ വിരമിച്ച ശേഷം രാഷ്ട്രീയ തട്ടകത്തിൽ നിന്ന് പൊലീസിനെ 'പോടാ പുല്ലേ' എന്ന് വിളിക്കുന്നത് പൊതുജനമധ്യത്തിൽ ചർച്ചയാകുന്നു.
മുൻ ഡി.ജി.പിമാരായ ആർ. ശ്രീലേഖയും ടി.പി. സെൻകുമാറും നടത്തിയ പരാമർശങ്ങൾ സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. പൊലീസിന്റെ പെൻഷൻ പറ്റി ജീവിക്കുമ്പോൾ തന്നെ ആ സേനയെ അധിക്ഷേപിക്കുന്നത് 'ഉണ്ട ചോറിന് നന്ദികേട്' കാട്ടുന്നതിന് തുല്യമാണെന്ന വിമർശനം ഉയരുന്നുണ്ട്. രാഷ്ട്രീയ ലാഭത്തിനായി ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന ഇത്തരം പരാമർശങ്ങൾ സേനയുടെ ആത്മവീര്യത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
മുണ്ടക്കൈ പുനരധിവാസം:
പരസ്പരം വിരൽ ചൂണ്ടി മുന്നണികൾ
ഉരുൾപൊട്ടൽ ദുരന്തം നടന്ന മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങളിലും രാഷ്ട്രീയം കലരുകയാണ്. സർക്കാർ വീടുകളിലെ വിള്ളൽ കോൺഗ്രസ് ആയുധമാക്കുമ്പോൾ, രാഹുൽ ഗാന്ധി തറക്കല്ലിട്ട വീടുകളുടെ പണി തുടങ്ങാത്തത് സി.പി.എമ്മും ചൂണ്ടിക്കാട്ടുന്നു. ഇരു വിഭാഗവും സ്വന്തം കുറവുകൾ മറച്ചുവെച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന കാഴ്ചയാണിവിടെ.










