
* ഗവർണറുമായി ഏറ്റുമുട്ടലിനില്ല
* നാലുവർഷ ബിരുദ പ്രോഗ്രാമുകൾ സമഗ്രമായി പരിഷ്കരിക്കും
കൊച്ചി: നമ്മുടെ വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി റോജി എം. ജോൺ. വിദ്യാഭ്യാസ രംഗത്ത് ഓരോ സ്ഥാനങ്ങളിലേക്ക് ആളെ നിയമിക്കുമ്പോൾ അതിൽ രാഷ്ട്രീയ താൽപര്യം കടന്നുവരാൻ പാടില്ല എന്നതാണ് സർക്കാർ നിലപാട്. അധ്യാപകൻ മുതൽ വൈസ് ചാൻസിലർവരെ നിയമനങ്ങളിൽ രാഷ്ട്രീയത്തിലുപരി ഗുണനിലവാരം ഉറപ്പ്വരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു. നാലു വർഷത്തെ ബിരുദ പ്രോഗ്രാമിനെ സമഗ്രമായി പരിഷ്കരിക്കും. അതിന് പഠനം നടത്താൻ ടീമിനെ നിയോഗിക്കും. രാഷ്ട്രീയ താൽപര്യം കുത്തി നിറക്കാനുള്ള ശ്രമം ഗവർണറായാലും മറ്റ് ആരിൽ നിന്നായാലും ഉണ്ടായാൽ അതിനെതിരെ പ്രതിരോധം തീർക്കും. എന്നിരുന്നാലും അതിനെ ഗവർണർ സർക്കാർ പോര് എന്ന നിലയിൽ കൊണ്ട് പോകാതെ അതിന്‍റെ പ്രയാസം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകാതെ മുന്നോട്ട് പോകാനുമാണ് സർക്കാർ ശ്രമം. ഗവർണറുമായി ഏറ്റുമുട്ടലിനില്ല. ഏറ്റുമുട്ടാൻ ഇത് ഗുസ്തിമത്സരമൊന്നുമല്ല. ഓരോ ആളുകൾ മാറി വരുന്നതനുസരിച്ച് സർവകലാശാലകളിലടക്കം അക്കാദമിക മേഖലകളിൽ രാഷ്ട്രീയം കൊണ്ടുവരുമ്പോൾ നമ്മുടെ വിദ്യാർഥികളും വിദ്യാഭ്യാസ രംഗവുമാണ് അതിന്‍റെ ദൂഷ്യ ഫലങ്ങൾക്കിരയാകുന്നത്. അങ്ങിനെ വരുമ്പോഴാണ് നമ്മുടെ അക്കാദമികമേഖലയുടെ നിലവാരം ഇടിയാൻ കാരണമാകുന്നതും വിദ്യാർഥികൾ മറ്റിടങ്ങളിലേക്ക് പാകാൻ നിർബന്ധിതരാകുന്നതും. ഗവർണറെ ചാൻസിലർ ചുമതലയിൽ നിന്ന് നീക്കണം എന്ന പ്രമേയം നിയമസഭ ഐകകണേഠ്യന പാസാക്കിയിട്ടുണ്ട്. അത് പ്രസിഡന്‍റിന്‍റെ പരിഗണനയിലാണ്. നിലവിൽ ചാൻസിലർ ആയി ഗവർണർ തുടരുകയാണ്. നിയമനങ്ങൾ നടത്തുന്നതിനുള്ള അധികാരം ഗവർണർക്കാണ്. അതിൽ രാഷ്ട്രീയ താൽപര്യം കലർത്തിയാൽ അതിനോടുള്ള വിയോജിപ്പുകൾ ബന്ധപ്പെട്ടവരെ അറിയിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പറയുകയാവും ചെയ്യുക അതൊരു ഏറ്റുമുട്ടൽ എന്ന നിലയിലായിരിക്കില്ല. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് നേരത്തെ പ്രതിപക്ഷം കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. അതിലുണ്ടായ നിർദേശങ്ങൾ യു.ഡി.എഫ് മാനിഫെസ്റ്റോയിൽ ഉൾപെടുത്തിയിട്ടുണ്ട്. അവ നടപ്പാക്കും. അതിന്‍റെ നിർദേശങ്ങൾ ഇത്തവണ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും. നൂതനമായ കോഴ്സുകൾ നമുക്ക് ആവശ്യമാണ്. ഇപ്പോൾ തന്നെ പുതിയ കോഴ്സുകൾ തുടങ്ങാൻ നിരവധി സ്ഥാപനങ്ങളിൽ നിന്ന് അനുമതി തേടി അപേക്ഷകൾ വരുന്നുണ്ട്. അവ പലതും കുട്ടികൾ ആവശ്യപെടുന്ന കോഴ്സുകളാണ്. അവ പരിശോധിച്ച് ഈ അക്കാദമിക് വർഷത്തിൽ തന്നെ തുടങ്ങാൻ കഴിയുന്ന തുറന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. നിരവധി കോളജുകൾക്ക് അത്തരം കോഴ്സുകൾ തുടങ്ങുന്നതിനുള്ള അനുമതി ഈ സർക്കാർ നൽകി കഴിഞ്ഞു. മാനദണഡങ്ങൾ പാലിക്കുന്നവർക്ക് അനുമതി നൽകും. വിദേശ സർവകലാശാലകളുടെ കാര്യത്തിലും സർക്കാറിന് തുറന്ന സമീപനമാണ്. ആഗോള സിസ്റ്റത്തിന്‍റെ ഭാഗമാണ് നമ്മളും. അതിൽ നിന്ന് വേറിട്ട് നിൽകാൻ നമുക്ക് കഴിയില്ല. ലോകത്ത് നടക്കുന്ന മാറ്റങ്ങൾമനസിലാക്കി അതിനനുസരിച്ച് നമ്മൾ മാറുന്നില്ലെങ്കിൽ നമ്മൾ പിന്നിലേക്ക് പോകും. വിദ്യാർഥികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുക തന്നെ വേണം. അവിശടയും സംവരണ തത്വങ്ങൾ പാലിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്‍റ് ഗോപകുമാർ സ്വാഗതവും സെക്രട്ടറി എം. ഷജിൽകുമാർ നന്ദിയും പറഞ്ഞു.
Photo Courtesy - Google










