
സ്കൂൾ അധ്യായനവർഷം ആരംഭിക്കുവാൻ ദിവസങ്ങൾ ശേഷിക്കെ വിദ്യാർത്ഥികളുടെ സുരക്ഷ സംബന്ധിച്ച് സ്കൂളിൽ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്ന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെന്ന് ഭേദഗതി വരുത്തി സർക്കാർ കഴിഞ്ഞ ദിവസം പുതിയ സർക്കുലർ പുറപ്പെടുവിച്ചു.സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽ ചെയ്ത പൊതു താല്പര്യ ഹർജിയിൽ ഉണ്ടായ വിധിന്യായം അനുപാലിച്ച് കഴിഞ്ഞ വർഷം ഡിപ്പാർട്ടുമെൻ്റുകളെ ഏകോപിച്ച് സർക്കാർ മാർഗ്ഗരേഖ ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. ഇതിൽ വിവിധ ഡിപ്പാർട്ടുമെൻ്റുകളെ ഏകോപിപ്പിക്കുന്ന നടപടിയിൽ ചില സാങ്കേതികത്വ തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കളക്ടർമാരുടെ യോഗം ചർച്ച ചെയ്ത ശേഷമാണ് സ്കൂളിലെ സുരക്ഷ സംബന്ധിച്ച് മുഴുവൻ കാര്യങ്ങളിലേയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എൻജിനീയർ നല്കണമെന്ന നിർദ്ദേശം ഉണ്ടായിരിക്കുന്നത്. സ്കൂൾ വാഹനത്തെ സംബന്ധിക്കുന്ന ഫിറ്റ്നസ് മോട്ടോർ വാഹനവകുപ്പ് നല്കണമെന്നും സർക്കുലറിൽ നിർദ്ദേശം ഉണ്ട്.
Photo Courtesy - Google







