
ഫുട്ബോളിനപ്പുറം, കൃത്രിമ ബുദ്ധിയും അത്യാധുനിക സാങ്കേതികവിദ്യകളും വ്യാപകമായി ഉപയോഗിക്കുന്ന വമ്പൻ പരീക്ഷണവേദിയായി മാറിയിരിക്കുകയാണ് 2026 ലോകകപ്പ്. സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ പിന്തുണയോടെ നടക്കുന്ന ആഗോള കായികമേളയാണ് ഇത്. ഫിഫയും ലെനോവോയും ചേർന്ന് വികസിപ്പിച്ച 'ഫുട്ബോൾ എഐ പ്രോ' പ്ലാറ്റ്ഫോമാണ് ഈ മാറ്റത്തിന്റെ കേന്ദ്രബിന്ദു. മത്സരങ്ങളുടെ തന്ത്രപരമായ വിശകലനങ്ങൾ എല്ലാ 48 ടീമുകൾക്കും ഒരുപോലെ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
മൈതാനത്ത് മത്സരഫലം നിർണയിക്കുന്നത് ഇപ്പോഴും താരങ്ങളാണെങ്കിലും, മത്സരങ്ങളുടെ വിശകലനം മുതൽ സംഘാടനം, സുരക്ഷ, റഫറിയിംഗ് വരെ ലോകകപ്പിന്റെ എല്ലാ മേഖലകളിലും കൃത്രിമ ബുദ്ധിയും സാങ്കേതികവിദ്യയും നിർണായക സ്വാധീനം ചെലുത്തുന്ന പുതിയ യുഗത്തിലേക്കാണ് ഫുട്ബോൾ കടന്നിരിക്കുന്നത്. എ ഐ കേന്ദ്രിതമായ ആദ്യ ലോകകപ്പാണിതെന്ന് ലെനോവോയുടെ സ്പോർട്സ് ആൻഡ് എന്റർടെയ്ൻമെന്റ് ടെക്നോളജി ഇന്നൊവേഷൻ വിഭാഗം ഗ്ലോബൽ ചീഫ് ടെക്നോളജി ഓഫീസർ ആസിയ ഷെയ്ഖ് വ്യക്തമാക്കി.
ഓഫ്സൈഡ് തീരുമാനങ്ങളിലും എഐയുടെ സഹായം
റഫറിമാരുടെ ഓഫ്സൈഡ് തീരുമാനങ്ങൾ കൂടുതൽ വ്യക്തതയോടെ ആരാധകർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും എഐ ഉപയോഗിക്കുന്നു. എല്ലാ 1,248 താരങ്ങളുടെയും ശരീരഘടനയും രൂപസാദൃശ്യവും ഉൾപ്പെടുത്തി തയ്യാറാക്കിയ ത്രിമാന (ത്രീഡി) അവതാറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
"മുമ്പ് സാധാരണ കാർട്ടൂൺ രൂപങ്ങളായിരുന്നു കാണിച്ചിരുന്നത്. അത് മെസിയാണോ റൊണാൾഡോയാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയില്ലായിരുന്നു. ഇപ്പോൾ താരങ്ങളുടെ ശരീരഘടനയും നിറവും ഉൾപ്പെടുന്ന യഥാർഥ ത്രീഡി അവതാറുകളാണ് ഉപയോഗിക്കുന്നത്. ഓഫ്സൈഡ് എങ്ങനെ സംഭവിച്ചുവെന്ന് ആരാധകർക്ക് വ്യക്തമായി മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. എന്നിരുന്നാലും അന്തിമ തീരുമാനം റഫറിയുടേതായിരിക്കും," - ഷെയ്ഖ് പറഞ്ഞു.
ഇതിലൂടെ കേപ് വെർഡെ പോലുള്ള ചെറിയ ടീമുകൾക്കും മുമ്പ് സ്പെയിൻ പോലുള്ള വമ്പൻ ടീമുകൾക്ക് മാത്രം ലഭ്യമായിരുന്ന ഉയർന്ന നിലവാരത്തിലുള്ള തന്ത്രപരമായ വിവരങ്ങളും വിശകലനങ്ങളും ഉപയോഗിക്കാൻ സാധിക്കുന്നതായി ആസിയ ഷെയ്ഖ് വിശദീകരിച്ചു.
"ഫിഫയുടെ പരിശീലകരുടെയും അനലിസ്റ്റുകളുടെയും വൈദഗ്ധ്യത്തിന് മുകളിൽ ഞങ്ങൾ എഐ സംവിധാനമാണ് ഒരുക്കിയത്. ഇപ്പോൾ എല്ലാ 48 ടീമുകൾക്കും ഒരേ ഡാറ്റയാണ് ലഭിക്കുന്നത്. ഓരോ പരിശീലകനും മത്സരത്തിൽ നടക്കുന്ന കാര്യങ്ങൾ ഒരേ രീതിയിൽ വിശകലനം ചെയ്യാൻ കഴിയും," അവർ പറഞ്ഞു.
മിയാമിയിലെ കമാൻഡ് സെന്റർ നിയന്ത്രിക്കുന്നത് മുഴുവൻ ടൂർണമെന്റിനെയും
മത്സരങ്ങൾക്ക് പുറത്തും എഐ നിർണായക പങ്ക് വഹിക്കുന്നുണ്ട്. മിയാമിയിൽ പ്രവർത്തിക്കുന്ന ലെനോവോയുടെ ഇന്റലിജന്റ് കമാൻഡ് സെന്റർ ലോകകപ്പിന്റെ 'നാഡീവ്യൂഹം' പോലെയാണ് പ്രവർത്തിക്കുന്നത്. കാലാവസ്ഥ, ഗതാഗതം, സ്റ്റേഡിയം പ്രവർത്തനം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഈ കേന്ദ്രത്തിലൂടെ ഏകോപിപ്പിക്കുന്നു. ഫിലാഡൽഫിയയിൽ ഇടിമിന്നലിനെ തുടർന്ന് ഫ്രാൻസ്-ഇറാഖ് മത്സരം രണ്ട് മണിക്കൂറോളം വൈകിയപ്പോൾ ആരാധകർക്ക് ഫിഫയുടെ ഔദ്യോഗിക ആപ്പിലൂടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കാൻ ഈ സംവിധാനത്തിന് സാധിച്ചു.
"30 വ്യത്യസ്ത സംഘങ്ങളെ ഓരോന്നായി വിളിച്ച് നിർദേശങ്ങൾ നൽകേണ്ട സാഹചര്യം ഇനി ഇല്ല. അടുത്ത നടപടികളെല്ലാം കമാൻഡ് സെന്റർ സ്വയം ഏകോപിപ്പിക്കും. എല്ലാ വേദികളും, ഗതാഗത സംവിധാനങ്ങളും, കാലാവസ്ഥാ വിവരങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്," - ഷെയ്ഖ് പറഞ്ഞു.
"നവീകരണത്തിന്റെ നേട്ടം ഓരോ കളിക്കാരനും, ഓരോ ടീമിനും, ഓരോ ആരാധകനും ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിലൂടെ ഫുട്ബോളിനും വലിയ ഗുണം ലഭിക്കും," - ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.










