
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ ഓർമ്മ പുതുക്കുന്ന ഈ മെയ് 21, കേവലമൊരു അനുസ്മരണത്തിനപ്പുറം തീവ്രവാദ ആശയങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യതയാണ് വീണ്ടും ഓർമ്മിപ്പിക്കുന്നത്. 1991-ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ ആ ദാരുണ സംഭവം ഉയർത്തിയ ആഘാതത്തില്‍ നിന്നാണ് ഭീകരതയുടെ വിനാശകരമായ മുഖത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി ഈ ദിവസം ദേശീയ ഭീകരവിരുദ്ധ ദിനമായി ആചരിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്തുടനീളമുള്ള സർക്കാർ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ പ്രത്യേക പ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് സംഘടിപ്പിക്കും. അക്രമ രാഷ്ട്രീയത്തെയും തീവ്രവാദ ആശയങ്ങളെയും പൂർണ്ണമായി തള്ളിക്കളയുമെന്നും രാജ്യത്തിന്റെ അഖണ്ഡതയും സാമൂഹിക സൗഹാർദ്ദവും സംരക്ഷിക്കാൻ മുൻകൈ എടുക്കുമെന്നും പൗരന്മാർ ഇന്ന് പ്രതിജ്ഞ ചെയ്യും. വിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും യുവാക്കള്‍ക്കായി ബോധവത്കരണ ക്ലാസുകളും സെമിനാറുകളും സംവാദങ്ങളും ഇതോടൊപ്പം നടക്കും.
ആധുനിക കാലഘട്ടത്തില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളിയായ ‘ഡിജിറ്റല്‍ റാഡിക്കലൈസേഷൻ’ അഥവാ സൈബർ ഇടങ്ങളിലൂടെയുള്ള തീവ്രവാദ ആശയ പ്രചരണത്തിനെതിരെ ഇത്തവണ വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇന്റർനെറ്റും സോഷ്യല്‍ മീഡിയയും ദുരുപയോഗം ചെയ്ത് യുവാക്കളെ വഴിതെറ്റിക്കാനുള്ള ഭീകര സംഘടനകളുടെ നീക്കങ്ങളെ സൈബർ നിരീക്ഷണത്തിലൂടെയും ഡിജിറ്റല്‍ സാക്ഷരതയിലൂടെയും പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ ഏജൻസികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പങ്കാളിത്തത്തിലൂടെ മാത്രമേ ഭീകരതയെ പൂർണ്ണമായി തുടച്ചുനീക്കാൻ സാധിക്കൂ എന്ന സന്ദേശമാണ് ഈ ദിനം മുന്നോട്ടുവെക്കുന്നത്.
Photo Courtesy - Google










