
ന്യൂഡൽഹി: സിവിൽ കേസുകളുടെ വിചാരണവേളയിൽ ഒരു രേഖ എക്‌സിബിറ്റായി (Exhibit) അടയാളപ്പെടുത്തിയത് (Marking) കൊണ്ടുമാത്രം അതിലെ ഉള്ളടക്കം തെളിയിക്കപ്പെട്ടതായി കരുതാനാവില്ലെന്ന് സുപ്രീം കോടതി.
കേസിന്റെ നടത്തിപ്പിന് പ്രാഥമികമായി പ്രസക്തമായ ഒരു രേഖ എക്‌സിബിറ്റായി സ്വീകരിക്കുന്നത് ഒരു നടപടിക്രമം (Procedural process) മാത്രമാണ്. അതിലൂടെ ആ രേഖയിലെ വിവരങ്ങളുടെ സത്യസന്ധതയോ, ആധികാരികതയോ താനേ തെളിയിക്കപ്പെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരു രേഖ എക്‌സിബിറ്റ് ചെയ്തതുകൊണ്ടു മാത്രം അതിൻ്റെ ഉള്ളടക്കം നിയമപരമായി തെളിയിക്കപ്പെട്ടതായി കാണാൻ കഴിയില്ല. രേഖയെ ആശ്രയിക്കുന്ന കക്ഷി, തെളിവുനിയമത്തിലെ (Rules of Evidence) അംഗീകൃത മാർഗ്ഗങ്ങളിലൂടെ തന്നെ അതിലെ വിവരങ്ങൾ തെളിയിക്കേണ്ടതുണ്ട്.
ഒരു രേഖ തെളിവായി സ്വീകരിക്കുന്നതും (Admission of a document), അതിലെ ഉള്ളടക്കം തെളിയിക്കപ്പെടുന്നതും (Proof of contents) തമ്മിൽ കൃത്യമായ വ്യത്യാസമുണ്ടെന്ന് കോടതി എടുത്തുപറഞ്ഞു. കോടതിയുടെ രേഖകളിൽ ഒരു എക്‌സിബിറ്റായി ഉൾപ്പെട്ടു എന്നതുകൊണ്ട് മാത്രം ആ രേഖയ്ക്ക് നിയമപരമായ മൂല്യം ലഭിക്കില്ല. ആ രേഖ എത്രത്തോളം വിശ്വസനീയമാണെന്നും അതിൻ്റെ ഉള്ളടക്കം കൃത്യമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നും അന്തിമമായി വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടത്.
സിവിൽ കേസുകളിൽ രേഖകൾ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ വിധി വിചാരണക്കോടതികൾക്കും വ്യവഹാരികൾക്കും ഏറെ നിർണ്ണായകമാണ്.










