
സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം കണ്ടെത്തി.
ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 22 ആയി.
ഇന്നലെ അർദ്ധ രാത്രിയോടെയാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്.
തെക്കൻ സിക്കിമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്കുവേണ്ടി നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) നിർമിക്കുന്ന തുരങ്കമാണ് കഴിഞ്ഞ തിങ്കളാഴ്ച തകർന്നത്.
എൻഎച്ച്പിസിയുടെ സിക്കിം യൂണിറ്റ് മാനേജരാണ് അനീഷ്. 25 പേരെയാണ് കാണാതായത് എന്നാണ് വിവരം.
അനീഷിന്റെ മൃതദേഹം മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി പാമ്പാടിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടു വരും.
അനീഷിന്റെ ഭാര്യ, സഹോദരൻ, ഭാര്യാസഹോദരൻ എന്നിവർ സിക്കിമിൽ എത്തിയിട്ടുണ്ട്.
കോട്ടയം നാട്ടകം ഗവൺമെൻ്റ് കോളേജിൽ നിന്നും ജിയോളജി ബിരുദവും, തുടർ പഠനവും നടത്തിയത്.
സിക്കിമിൽ തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥ സംഘത്തിലായിരുന്നു അനീഷ്.
തുരങ്കത്തിനായി പാറ തുരന്നപ്പോൾ പാറയ്ക്കുള്ളിലെ പ്രകൃതിദത്ത മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനത്തിലാണു തുരങ്കം തകർന്നതെന്നാണ് വിവരം.
ഇത് മൂലം അതീവ ദുഷ്‌കരമായിട്ടാണ് രക്ഷാപ്രവർത്തനം നടന്നത്.
Photo Courtesy - Google










