കോട്ടയം : വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, ആശാപ്രവർത്തകരെ ചേർത്തുപിടിക്കൽ, സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കൽ തുടങ്ങി പ്രതീക്ഷാനിർഭരമായ തുടക്കമാണ് ശ്രീ.വി.ഡി.സതീശൻ സർക്കാരിന്റേത്. ദീർഘദൂരയാത്രകൾക്ക് വേഗപ്പാതകൾ എന്ന മുൻസർക്കാരിന്റെ ആശയം മികച്ചതായിരുന്നെങ്കിലും കൃത്യമായ പഠനത്തിന്റെ കുറവാണ് പദ്ധതിക്ക് തിരിച്ചടിയായത്. വീടും, സ്ഥലവും നഷ്ടപ്പെടുമെന്ന ജനത്തിന്റെ ആശങ്കയ്ക്ക് മുകളിൽ മഞ്ഞക്കുറ്റി അടിക്കേണ്ടിയിരുന്നില്ല. സിൽവർലൈൻ റദ്ദാക്കപ്പെട്ടെങ്കിലും ബദൽ എന്തെന്ന ചോദ്യം അവശേഷിക്കുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് വേണ്ടതെന്ന ബോധ്യം പുതിയ സർക്കാരിനെ നയിക്കട്ടെ.
സഭയും സമൂഹവും മുന്നോട്ടുവെച്ച പ്രധാനപ്പെട്ട വിഷയത്തെ വയോജന വകുപ്പിലൂടെ യാഥാർത്ഥ്യമാക്കിയ സർക്കാരിനെ പ്രശംസിക്കാതെ തരമില്ല. രാജ്യത്ത് തന്നെ ആദ്യമായി ഒരു സർക്കാർ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിത്. ജോലിതേടിയുള്ള മക്കളുടെ കുടിയേറ്റം വ്യാപകരമായതോടെ വീട്ടകങ്ങളിൽ ഒറ്റപ്പെടുന്ന വയോജനങ്ങളുടെ എണ്ണം പെരുകുകയാണ്. വീടുകളിലെ ഏകാന്തത എന്ന ആശങ്ക തിരിച്ചറിഞ്ഞാണ് ആരാധനാ പങ്കാളിത്തം, ഗൃഹസന്ദർശനം, പകൽവീടുകൾ തുടങ്ങി വിവിധ കാര്യങ്ങൾ സഭ നടപ്പാക്കി വരുന്നത്. വയജോന വകുപ്പ് സജ്ജമാകുന്നതോടെ സർക്കാർ തലത്തിൽ മെച്ചപ്പെട്ട ഇടപെടൽ പ്രതീക്ഷിക്കുന്നു.










