
പിവി അൻവറിന്റെ അറസ്റ്റ് കർഷക സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് താമരശ്ശേരി രൂപത. ഒരു സഹോദരന്റെ മരണത്തിൽ പ്രതിഷേധിച്ചതിനാണ് പി വി അൻവറിനെ അറസ്റ്റ് ചെയ്തതെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ആന കൊന്നതിനും കേസില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കേസില്ലെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്നു. ഇത് അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കർഷക സംഘടനകളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും താമരശ്ശേരി ബിഷപ്പ് വ്യക്തമാക്കി.
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി. ഡിഎഫ് ഒ ഓഫീസ് ആക്രമിച്ചെന്ന കേസിൽ ഇന്നലെ രാത്രിയിലാണ് പി വി അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയായ പിവി അൻവറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. രാത്രി രണ്ടരയോടെയാണ് പിവി അൻവറിനെ തവനൂർ സെൻട്രൽ ജയിലിലെത്തിച്ചത്.
പി.വി അൻവർ ഉൾപ്പടെ 11 പേർക്ക് എതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഗൂഢോലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതായും എഫ്ഐആറിൽ പരാമർശമുണ്ട്. രാത്രി ഒൻപതരയോടെ അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.










