
ബാങ്കോക്ക്: രണ്ട് കുപ്പി വിസ്‌കി ഒറ്റയടിക്ക് അകത്താക്കിയ തായ് ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം. തനകരൻ കാന്തീ (21) എന്ന ഇൻഫ്‌ളുവൻസറാണ് മരിച്ചത്. പന്തയത്തിന്റെ ഭാഗമായാണ് ഇയാൾ രണ്ട് കുപ്പി വിസ്കി കുടിച്ചത്. 30,000 തായ് ബാത്ത് (75,228 രൂപ) യ്ക്കായിരുന്നു ബാങ്ക് ലസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇയാൾ പന്തയം വെച്ചിരുന്നത്. ഭിന്നശേഷിക്കാരനായ ഇയാൾ നേരത്തെയും സമാനമായ പന്തയങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
തായ്‌ലന്റിലെ ചന്ദാബുരി ജില്ലയില്ലാണ് സംഭവം. ഡിസംബർ 25ന് ഇവിടെ നടന്ന ഒരു പിറന്നാൾ ആഘോഷത്തിനിടയിൽ ചിലർ ഇയാളെ പന്തയത്തിനായി വെല്ലുവിളിക്കുകയായിരുന്നു. 350 എം.എല്ലിന്റെ വിസ്‌കി ബോട്ടിൽ ഒറ്റയടിക്ക് കുടിക്കാനായിരുന്നു പന്തയം. ഒരു കുപ്പിക്ക് 10,000 ബാത്ത് എന്ന രീതിയിലായിരുന്നു പണം വാഗ്ദാനം ചെയ്തത്. അപ്പോൾത്തന്നെ മദ്യലഹരിയിലായിരുന്ന ഇയാൾ ഒറ്റയിരിപ്പിന് രണ്ട് കുപ്പി കുടിക്കുകയായിരുന്നു.
വൈകാതെ അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാന്തീയുമായി പന്തയം വെച്ചയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.











