
ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ടെസ്ലയ്ക്ക് വലിയ തിരിച്ചടിയെന്ന് റിപ്പോർട്ട്. നവംബർ മാസത്തിലെ വിൽപ്പനയിൽ വലിയ തിരിച്ചടിയാണ് കമ്പനിക്കുണ്ടായത്. വില കുറഞ്ഞ സ്റ്റാൻഡേർഡ് മോഡൽ ഇറക്കിയിട്ടും 2022-നുശേഷം ഏറ്റവും മോശം വിൽപ്പന രേഖപ്പെടുത്തിയ മാസമായി ഇത് മാറി. കഴിഞ്ഞ വർഷം നവംബറിൽ 51,513 വാഹനങ്ങളാണ് ടെസ്സ വിറ്റഴിച്ചത്. എന്നാൽ, ഇത്തവണ 39,800 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാനായത്. ഏകദേശം 23 ശതമാനം ഇടിവാണ് വിൽപ്പനയിൽ രേഖപ്പെടുത്തിയത്.
ടെസ്ലക്ക് മാത്രമല്ല, യു.എസ് ആഗോള ഇവി വിപണിയിൽ പൊതുവേ താഴ്ന്ന ഡിമാൻഡാണെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 41 ശതമാനം കുറവാണ് ഈ വർഷത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന. അതേസമയം, ടെസ്ലയുടെ ഷെയർ യു.എസ്-ൽ വർധിച്ച് 43.1ശതമാനത്തിൽ നിന്ന് 56.7ശതമാനം ആയി.
യൂറോപ്പിലും ചൈനയിലും പുതിയ ഇവി കമ്പനികൾ വില കുറഞ്ഞ മോഡലുകൾ ഇറക്കുന്നതും, ടെസ്ല പുതിയ മോഡലുകൾ പുറത്തിറക്കുന്നതിൽ വൈമുഖ്യം കാണിക്കുന്നതുമാണ് കമ്പനിക്ക് ആഗോള വിപണിയിൽ തിരിച്ചടിയായത്. 2026-ൽ എതിരാളികൾ പുതിയ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുമ്പോഴും, ടെസ്ല നിലവിലുള്ള മോഡലുകളിലേക്കുള്ള ചെറിയ അപ്‌ഡേറ്റുകളിലേ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇന്ത്യയിൽ ടെസ്ലയുടെ പ്രതിസന്ധി
വളരെ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് വന്നിട്ടും ടെസ്ലക്കു ഇവിടെയും വെല്ലുവിളി ഉയരുകയാണ്. ഇതുവരെ 157 കാറുകൾ മാത്രമാണ് വിൽപ്പന നടത്താനായത്. അതിനിടെ, സെപ്റ്റംബറിൽ ഡെലിവറി ആരംഭിച്ച വിൻഫാസ്റ്റ് നവംബറിൽ 362 കാറുകൾ വിറ്റു, ബിവൈഡി പ്രതിമാസം 500-ലധികം വാഹനങ്ങൾ വിറ്റിട്ടുണ്ട്.
നവംബറിൽ ഇന്ത്യയിലെ ഇലക്ട്രിക് കാർ വിൽപ്പന ഇപ്രകാരം:
ടാറ്റ: 7,315
എംജി: 4,471
മഹീന്ദ്ര: 3,572
കിയ: 550
ബിവൈഡി: 524
ഹ്യുണ്ടായ്: 447
വിൻഫാസ്റ്റ്: 362
ബിഎംഡബ്ല്യു: 310
മെഴ്സിഡസ്: 112
ടെസ്ല: 48










