
പരപ്പന അഗ്രഹാര ജയിലിൽ കുപ്രസിദ്ധ കുറ്റവാളികൾക്ക് ആഡംബര ജീവിതമെന്ന് റിപ്പോർട്ട്. സീരിയൽ റേപ്പിസ്റ്റ് ഉമേഷ് റെഡ്ഡി, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള ജുഹാദ് ഹമീദ് ഷക്കീൽ മന്ന, സ്വർണക്കടത്ത് കേസിലെ പ്രതി തരുൺ രാജു എന്നിവർ ജയിലിനുള്ളിൽ മൊബൈൽ ഫോണും ടിവിയും ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാജ്യത്തെ ഏറ്റവും സുരക്ഷിത ജയിലുകളിലൊന്നായാണ് പരപ്പന അഗ്രഹാര ജയിൽ അറിയപ്പെടുന്നത്.
1996 മുതൽ 2022 വരെ 18 കൊലപാതകങ്ങളും 20 ബലാത്സംഗങ്ങളും നടത്തിയതിന് ശിക്ഷിക്കപ്പെട്ട മുൻ പോലീസ് കോൺസ്റ്റബിൾ ഉമേഷ് റെഡ്ഡി, ജയിലിനുള്ളിൽ ഒന്നിലധികം ഫോണുകൾ കൈവശം വയ്ക്കുന്നുവെന്നാണ് റിപ്പോർട്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇയാളുടെ ശിക്ഷ 2022-ൽ സുപ്രീം കോടതി പരോളില്ലാത്ത 30 വർഷമായി കുറച്ചിരുന്നു.
ഇന്ത്യൻ മുജാഹിദീനുമായി ബന്ധമുള്ളതും, രാജ്യത്ത് ഐഎസ്‌ഐഎസ് റിക്രൂട്ടറായി പ്രവർത്തിച്ചതുമായ മന്നയും ജയിലിൽ കർശനനിരീക്ഷണത്തിൽ കഴിയേണ്ടവനായിരുന്നു. എന്നാൽ ഫോൺ, ഇന്റർനെറ്റ്, മറ്റ് തടവുകാരിൽ സ്വാധീനം, ജയിലിന് പുറത്തുള്ളവരുമായി ബന്ധം തുടങ്ങി നിരവധി സൗകര്യങ്ങൾ ഇയാൾക്ക് ലഭിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ജയിലിനുള്ളിലെ ഈ അനധികൃത ആഡംബരങ്ങൾ ആരുടെ അറിവിലൂടെയാണ് നടപ്പിലാകുന്നതെന്ന് അന്വേഷിക്കാൻ ഉന്നതതല പരിശോധന ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകളും മുൻ പോലീസ് ഉദ്യോഗസ്ഥരും രംഗത്ത് എത്തിയിട്ടുണ്ട്.











