
കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായ, ഏപ്രിൽ 16 ന് വിവാഹിതനായ വിനയ് നർവലിന്റെ മൃതദേഹത്തിന് സമീപം വിറങ്ങലിച്ചിരിക്കുന്ന ഭാര്യ ഹിമാൻഷിയുടെ മുഖത്തെ മരവിപ്പ് ആ ദൃശ്യം കണ്ട മുഴുവൻ ഭാരതീയരുടേയും മനസ്സുകളെ നീറ്റുന്ന ഒന്നായിരുന്നു. ദക്ഷിണ കാശ്മീരിൽ 'മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസൺ താഴ്‌വരയിൽ കൊല്ലപ്പെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ മകളുടെയും അവരുടെ രണ്ട് ഇരട്ട കുഞ്ഞുങ്ങളുടെയും കൺമുമ്പിലാണ് കൊല്ലപ്പെട്ടത്. യു.എ.ഇ, നേപ്പാൾ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് വിദേശികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധപ്പെട്ട് ദി റസിസ്റ്റൻസ് ഫ്രണ്ട്(ടി.ആർ.എഫ്) സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ലഷ്‌കറെ തൊയിബ തന്നെയാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറിനുള്ള ബന്ധവും സംശയിക്കപ്പെടുന്നുണ്ട്. പാക്ചാര സംഘടനയായ ഐ.എസ്.ഐയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അസിം എന്നാണ് പറയപ്പെടുന്നത്.
ഏതാനും ദിവസം മുമ്പ് ഈ സൈനികമേധാവി കാശ്മീരിനെക്കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. പാകിസ്ഥാന്റെ കഴുത്തിലെ ഞരമ്പാണ് കാശ്മീർ എന്നാണദ്ദേഹം പറഞ്ഞത്. കാശ്മീരിലെ തദ്ദേശീയ ജനത സമാധാനജീവിതം നയിച്ചാൽ കാശ്മീർവിഷയം ലോകത്തെ സജീവമാക്കി നിർത്താൻ കഴിയില്ലെന്ന ആശങ്കയും ഇത്തരമൊരു ഹീനകൃത്യത്തിന് ഭീകരരെ നിയോഗിച്ചവർക്കുണ്ടായിരിക്കണം.
സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാത്ത സമാധാന അന്തരീക്ഷം നിലനിൽക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്നുള്ളത് മരണസംഖ്യ കൂട്ടാനിടയാക്കി. ഇന്റലിജൻസ് വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നതിന് സംശയമില്ല. അതിർത്തികടന്നുള്ള ഭീകരവാദവും സംഘർഷവും നിരന്തരമായി അനുഭവിക്കേണ്ടി വരുന്ന കാശ്മീർ ജനത ആഗ്രഹിക്കുന്നത് സമാധാനമാണ്.
കാശ്മീരിൽ ഭീകരർ വെടിവെച്ചുവീഴ്ത്തിയ 26 പേരിലൊരാളായ ആദിൽഷാ സഞ്ചാരികൾക്ക് വഴികാട്ടിയെത്തിയ കുതിരക്കാരനായിരുന്നു. ഭീകരരിലൊരാളുടെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. കൊച്ചി സ്വദേശി എൻ. രാമചന്ദ്രന്റെ മകൾ ആരതി, നാട്ടുകാരായ രണ്ട് ഡ്രൈവർമാർ സംഭവത്തിനുശേഷം എയർപോർട്ടിലെത്തുംവരെ ജ്യേഷ്ഠന്മാരെപ്പോലെ നൽകിയ കരുതലും സംരക്ഷണവും നന്ദിയോടെ വിവരിക്കുകയുണ്ടായി.
കൊലനടത്തിയവർക്കും അവരെ പിന്തുണച്ചവർക്കും കടുത്ത ശിക്ഷ നൽകാൻ രാജ്യത്തിന്റെ മുഴുവൻ പിന്തുണയുമുണ്ട്. നയതന്ത്രനടപടികൾക്ക് അടക്കം രാജ്യാന്തരസമൂഹത്തിന്റെ പിന്തുണയുണ്ടെന്നതും ഭീകരപ്രവർത്തനം അമർച്ച ചെയ്യാനുള്ള അവസരമാക്കണം. ഒപ്പം സുരക്ഷാ വീഴ്ചകൾക്ക് ഇടനൽകാതെ ഏത് ഒളിയാക്രമണത്തേയും നേരിടാൻ ഇന്ത്യ സജ്ജമാവുകയും വേണം.