
ന്യൂയോർക്ക്:ലോകത്തെവിടെയുമുള്ള എല്ലാത്തരം ഭീകരപ്രവർത്തനങ്ങളെയും ശക്തമായി അപലപിച്ചുകൊണ്ട്, യുണൈറ്റഡ് നേഷൻസിന്റെ (UN) ആഗോള ഭീകരവിരുദ്ധ തന്ത്രങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധത ഖത്തർ വീണ്ടും വ്യക്തമാക്കി. ഭീകരവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും, സുസ്ഥിര വികസനത്തിനും, മനുഷ്യാവകാശങ്ങൾക്കും വലിയൊരു ഭീഷണിയാണെന്ന് ഖത്തർ ഓർമ്മിപ്പിച്ചു.
യു.എൻ ആസ്ഥാനത്ത് നടന്ന ആഗോള ഭീകരവിരുദ്ധ തന്ത്രത്തിന്റെ ഒൻപതാമത് അവലോകന യോഗത്തിൽ, യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽ ഥാനിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.വെറും അടിച്ചമർത്തലുകൾ മാത്രമല്ല, ഭീകരവാദം പടരുന്നതിനുള്ള യഥാർത്ഥ കാരണങ്ങളായ വിദേശ അധിനിവേശം, വർഗീയ പ്രസംഗങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ഇല്ലാതാക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.യുവാക്കളെ ശാക്തീകരിക്കുന്നതിലൂടെയും, മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെയും പരസ്പര ധാരണ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് ഷെയ്ഖ ആലിയ വ്യക്തമാക്കി.
ഭീകരവാദത്തെ ഒരു പ്രത്യേക മതവുമായോ, ദേശീയതയുമായോ, സംസ്കാരവുമായോ ബന്ധിപ്പിക്കരുതെന്നും ഇസ്ലാമോഫോബിയ ഉൾപ്പെടെയുള്ള വംശീയ അധിക്ഷേപങ്ങളെ ശക്തമായി നേരിടണമെന്നും അവർ കൂട്ടിച്ചേർത്തു.2020 മുതൽ ഭീകരവാദത്തിനെതിരെയുള്ള അന്താരാഷ്ട്ര ബിഹേവിയറൽ ഇൻസൈറ്റ്സ് ഹബ്ബിന് (International Hub on Behavioural Insights to Counter Terrorism) ദോഹ ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും ഷെയ്ഖ ആലിയ ചൂണ്ടിക്കാട്ടി.ഭീകരവാദികൾക്ക് ഫണ്ട് ലഭിക്കുന്നത് തടയാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഖത്തർ ദേശീയതലത്തിൽ ശക്തമായ നിയമനിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിരോധം, സംരക്ഷണം, വിചാരണ, പുനരധിവാസം (Prevention, Protection, Prosecution, Recovery) എന്നീ നാല് തൂണുകളിൽ അധിഷ്ഠിതമായ ഖത്തറിന്റെ ദേശീയ ഭീകരവിരുദ്ധ സമിതിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ആഗോളതലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള യുഎന്നിന്റെ എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് പ്രതിനിധി ഉറപ്പുനൽകി.










