
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പൂവാർ സ്വദേശിനിയായ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കണ്ണറവിള സ്വദേശികളായ ആദർശ് (22),അഖിൽ (21),പെരിങ്ങമ്മല സ്വദേശി അനുരാഗ് (22) എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ആദർശ് വീട്ടുകാരറിയാതെ പെൺകുട്ടിയെ വീട്ടിൽ നിന്നും രാത്രിയിൽ വിളിച്ചിറക്കിക്കൊണ്ട് പോകുകയായിരുന്നു.
ഈ മാസം ഇരുപത്തെട്ടിനാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ജന്മദിനമായിരുന്നു അന്ന്. പുലർച്ചെ എത്തിയ ആദർശ് സമ്മാനം വാങ്ങി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടിയേയും അനുജത്തിയേയും വീട്ടുകാരറിയാതെ കാറിൽ കയറ്റിക്കൊണ്ടുപോയി കാറിൽവച്ച് മൂന്നുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തിയുടെ മുന്നിൽവച്ചായിരുന്നു മൂവർസംഘം ചേച്ചിയെ ബലാത്സംഗം ചെയ്തത്.
കുട്ടിയുടെ ദേഹാസ്വാസ്ഥ്യ ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ കാര്യം അന്വേഷിച്ചതോടെയാണ് പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്. പിന്നീട് ഇവർ തന്നെ പൂവാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വിവരം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പൂവാർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വൈകിയെന്നാണ് ബന്ധുക്കളുടെ പരാതി.