
അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരം കടമ്പാറിലാണ് സംഭവം. അജിത്ത് (35), ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്. വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ് ശ്വേത. അജിത്തിന് പെയിന്റിങ് ജോലിയാണ്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദമ്പതികൾ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. ഇന്നലെ വൈകിട്ടോടെയാണ് അജിത്തും ശ്വേതയും വിഷം കഴിച്ചത്. ദേർളക്കട്ടയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് രണ്ടുപേരും മരിച്ചത്.
തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്നു വയസ്സുള്ള മകനേയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് വീണു കിടക്കുന്ന നിലയിലാണ് അയൽവാസികൾ ഇവരെ കണ്ടത്. ഉടൻ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ ദേർളക്കട്ടയിലെ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ പുലർച്ചെ പന്ത്രണ്ടരയോടെയാണ് അജിത്ത് മരിച്ചത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം ശ്വേതയും മരിച്ചു. മഞ്ചേശ്വരം പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്.










