02:16am 16 September 2026
NEWS
ചായയും കമ്യൂണിസവും: ഒറിജിനലുകൾക്ക് ഒരു കാലം


15/06/2025  08:37 AM IST
സുരേഷ് വണ്ടന്നൂർ
ചായയും കമ്യൂണിസവും: ഒറിജിനലുകൾക്ക് ഒരു കാലം
HIGHLIGHTS

'സി.പി.ഐ' എന്ന പേര് കേൾക്കുമ്പോൾ തന്നെ, വിനയവും വിവേകവും വിവരവുമുള്ള ഒരു നേതൃത്വത്തെയാണ് പലരും ഓർക്കുന്നത്. 

ഒരു കട്ടൻ ചായ കുടിച്ച്, രാഷ്ട്രീയത്തിലെ "ഒറിജിനാലിറ്റി"യെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ ലോകത്ത് ഏറ്റവും കൂടുതൽ വകഭേദങ്ങളുള്ള രണ്ടു കാര്യങ്ങൾ ചായയും കമ്യൂണിസവുമാണെന്ന് പലപ്പോഴും പറയാറുണ്ട്. ചായക്കടകളിലെ ബെഞ്ചിലിരുന്ന് തർക്കിക്കുന്നവർക്കും പാർട്ടി ഓഫീസുകളിൽ വാദപ്രതിവാദം നടത്തുന്നവർക്കും ഈ യാഥാർത്ഥ്യം മനസ്സിലാവും. പക്ഷെ, ഒരു കട്ടൻ ചായ പോലെ, കലർപ്പുകളില്ലാത്ത ഒരു "ഒറിജിനൽ" എന്നും ഉണ്ടാവും.

കമ്യൂണിസ്റ്റ് പാർട്ടികളുടെ കാര്യത്തിൽ, യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) അതിന്റെ 'ഗമയോടെ ഇന്നും നിലനിൽക്കുന്നു. 'സി.പി.ഐ' എന്ന പേര് കേൾക്കുമ്പോൾ തന്നെ, വിനയവും വിവേകവും വിവരവുമുള്ള ഒരു നേതൃത്വത്തെയാണ് പലരും ഓർക്കുന്നത്. അങ്ങനെയൊരാളാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെളിയം ഭാർഗവനാശാനും സി.കെ. ചന്ദ്രപ്പനും കാനം രാജേന്ദ്രനുമൊക്കെ ഇരുന്ന കസേരയ്ക്ക് യോജിച്ച തങ്കപ്പെട്ട മനുഷ്യൻ. അദ്ദേഹത്തിന്റെ ശുദ്ധഹൃദയത്തെക്കുറിച്ച് പാർട്ടിക്കാർക്കും പുറത്തുള്ളവർക്കും ഒരുപോലെ മതിപ്പുണ്ട്.

എന്നാൽ, ഈയിടെ സി.പി.ഐയിൽ നടന്ന ചില സംഭവങ്ങൾ, ഈ "ഒറിജിനൽ" പാർട്ടിയുടെ അകത്ത് ചില "വകഭേദങ്ങൾ" ഉടലെടുക്കുന്നതായി സൂചിപ്പിക്കുന്നു. ബിനോയ് വിശ്വത്തെ പാർട്ടി സെക്രട്ടറിയുടെ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ച് പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കളായ കെ.എം. ദിനകരനും കമല സദാനന്ദനും തമ്മിൽ സംസാരിച്ച ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് പാർട്ടിയെ ഞെട്ടിച്ചു. ഫോൺ കോൾ കട്ട് ചെയ്യാൻ മറന്നതുമൂലമുണ്ടായ "സാങ്കേതികപ്പിഴവ്" ആണെന്നാണ് പാർട്ടി പറയുന്നത്. രേഖകൾ ചോർത്താൻ പഴയതുപോലെ ചവറ്റുകുട്ടയിൽ റെക്കോർഡർ വെക്കേണ്ടതില്ല, ഇപ്പോൾ മനസിൽ തോന്നുന്നത് റെക്കോർഡ് ചെയ്യുന്ന എ.ഐ. യുഗമാണ്. ടെക്‌നോളജി വളർന്നപ്പോൾ ഫോണിനെ പോലും വിശ്വസിക്കാൻ കൊള്ളാതായിരിക്കുന്നു എന്നതാണ് സത്യം.

പുറത്തുവന്ന ഓഡിയോ ക്ലിപ്പ് മിമിക്രിക്കാർ ചെയ്തതാണെന്ന് ബിനോയ് വിശ്വം ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും, പാർട്ടിക്കുള്ളിൽ ഇത് വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ, ദിനകരനെയും കമലയെയും ശാസിച്ചു നേരെയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വാർത്തകളുണ്ട്. പരസ്യമായി ശാസിച്ചാൽ നന്നാവാത്ത ആരും കമ്യൂണിസ്റ്റ് പാർട്ടികളിൽ ഇല്ലെന്നത് ഒരുപക്ഷേ ശരിയായിരിക്കാം.

സി.പി.ഐയെ ഇങ്ങനെയൊരു ഓഡിയോ ക്ലിപ്പ് കൊണ്ട് തകർക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണ് പാർട്ടി അണികൾ. കാരണം, സി.പി.ഐ എന്നത് വെറുമൊരു പ്രസ്ഥാനമല്ല, അത് ഒരുപാട് നേതാക്കളും അണികളുമുള്ള ലോകത്തിലെ കരുത്തുറ്റ പ്രസ്ഥാനമാണ്. എഫ്.ഐ.ആറിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് സൂചനയെങ്കിലും, ബിനോയ് വിശ്വം പഴയ ബിനോയ് വിശ്വമായിരിക്കുമ്പോൾ, സി.പി.ഐ പഴയ സി.പി.ഐ അല്ലെന്നതാണ് ചിലരുടെയെല്ലാം പ്രശ്നം.

മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണത്തെത്തുടർന്നുണ്ടായ സംഭവങ്ങൾ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പുതിയ മാനം നൽകിയിട്ടുണ്ട്. മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കരുതെന്നും പിന്നിൽനിന്ന് കുത്തിയവർ കാണാൻ വരരുതെന്നും കുടുംബം ആവശ്യപ്പെട്ടത് വലിയ വിവാദമുണ്ടാക്കി. ഇതിൽ കാര്യമുണ്ടെന്ന് പ്രതികരിച്ച ഇസ്മയിൽ സഖാവാണ് ആദ്യം "വെടി പൊട്ടിച്ചത്". തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഇനിയും ഫോൺ കോളുകൾ ചോരുന്നതിന് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.

ആദർശത്തിനും നാടിന്റെ നന്മയ്ക്കുമായി ഒരുപാട് ത്യാഗങ്ങൾ സഹിച്ച പാർട്ടിയാണ് സി.പി.ഐ. പക്ഷെ, കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അണികളിലേറെയും സി.പി.എമ്മിലേക്ക് പോയത് സി.പി.ഐയെ "ചെറിയേട്ടൻ" ആക്കി. "ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യും" എന്ന വിശ്വാസത്തിൽ ഉറച്ചുനിൽക്കുമ്പോഴും, ചില ദുർബല നിമിഷങ്ങളിൽ പ്രതികരിച്ചുപോയപ്പോൾ മാണി സാറിന്റെ മകനെ മുന്നണിയിലെടുത്തത് സി.പി.ഐയെ വീണ്ടും "ചെറിയേട്ടൻ" ആക്കിയതായി ചിലർക്ക് തോന്നലുണ്ടാക്കി.

"വയറു നിറഞ്ഞാലേ ഏമ്പക്കമുള്ളൂ" എന്ന് പറയുന്നതുപോലെ, ആദർശം പലപ്പോഴും വിശപ്പില്ലാത്തവരുടെ ഒരു ആഡംബരമായി മാറുന്നുണ്ട്. അതുകൊണ്ട്, ചില കാര്യങ്ങൾ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത് കൂടുതൽ കാലം "ചെറിയേട്ടൻ" ആയി തുടരാൻ സഹായിച്ചേക്കാം. എന്തൊക്കെയായാലും, നല്ലവനായ ബിനോയ് വിശ്വം ദിനകരനോടും കമലയോടും ക്ഷമിക്കുമെന്നുതന്നെയാണ് പൊതുവെ കരുതുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img