
ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ മാനവ് ശർമ്മയാണ് തൂങ്ങിമരിച്ചത്. ജീവനൊടുക്കാനായി കഴുത്തിൽ കുരുക്കിട്ടശേഷം വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെയാണ് 25കാരനായ യുവാവ് ജീവനൊടുക്കിയത്. മുംബൈയിൽ ടിസിഎസിൽ മാനേജരായിരുന്നു മാനവ് ശർമ്മ.
കരഞ്ഞുകൊണ്ടാണ് മാനവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിൽ തന്റെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന യുവാവ്, "ദയവായി, ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം. അവർ വളരെ ഏകാന്തത അനുഭവിക്കുന്നു"എന്നും പറയുന്നുണ്ട്. താൻ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും മാനവ് വെളിപ്പെടുത്തുന്നു. സംഭവത്തിന് പിന്നാലെ മാനവ് ശർമ്മയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
തന്റെ മരണശേഷം ഭാര്യ തന്റെ മാതാപിതാക്കളെ തൊട്ടുപോകരുതെന്നും മാനവ് വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മാനവിന്റെ ഭാര്യ നിഷേധിച്ചു. മാനവ് മദ്യാസക്തികൊണ്ട് ബുദ്ധിമുട്ടുന്നയാളായിരുന്നുവെന്നും നേരത്തെയും പലതവണ സ്വയം ഉപദ്രവിച്ചിട്ടുണ്ടെന്നും ഭാര്യ നികിത പറഞ്ഞു.











