
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവിഡിയോകൾ കൈക്കലാക്കിയ ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ കൊല്ലം സ്വദേശിയുടെ വലയിൽ നിരവധി പെൺകുട്ടികൾ അകപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. കൊല്ലം പുന്നല പിറവന്തൂർ കരവൂർ ഷൺമുഖ വിലാസത്തിൽ ബി. ബിപിനെ (22) ആണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ടാറ്റൂ ആർട്ടിസ്റ്റായ ഇയാളെ എറണാകുളത്തുനിന്നാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.
സമൂഹമാധ്യമം വഴിയാണു പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. എന്നാൽ, തന്നെ കൃത്യമായി തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ പ്രതി ഉപയോഗിച്ചിരുന്നു എന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ സഹായത്തോടെയും സമാനരീതിയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തതു പരിശോധിച്ചും നടത്തിയ അന്വേഷത്തിനൊടുവിലാണ് ബിപിനെ അറസ്റ്റ് ചെയ്തത്. പ്രതി സമാനരീതിയിൽ ഒട്ടേറെ പെൺകുട്ടികളെ ഇത്തരത്തിൽ പരിചയപ്പെട്ടു ചതിയിൽ പെടുത്തിട്ടുണ്ടെന്നും കോഴിക്കോട് തേഞ്ഞിപ്പലത്ത് സമാനമായ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന ബിപിൻ കോസ്മെറ്റിക് സയൻസിൽ ബിരുദ വിദ്യാർത്ഥി കൂടിയാണ്.