
ദീർഘകാലമായി പൊട്ടിപൊളിഞ്ഞ് താറുമാറായി കിടന്നിരുന്ന കോട്ടയം മൂലേടം റെയിൽവേ മേൽപാലത്തിലെ ടാറിംഗ് ജോലികൾ ആരംഭിച്ചു
മൂലേടം, കടുവാക്കുളം, കൊല്ലാട് മേഖലയിലേക്കും നാട്ടകം ഗവ.ഗസ്റ്റ് ഹൗസിലേക്കുമുള്ള നഗരത്തിൽ നിന്നുള്ള പ്രധാന റോഡിലാണ് മൂലേടം പാലം.
2014ല്‍ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നിർമിച്ച മേല്‍പ്പാലത്തില്‍ ഇതുവരെ കാര്യമായ അറ്റുകുറ്റപ്പണിയൊന്നും നടത്തിയിരുന്നില്ല. ടാറിംഗ് ഇളകി പാലം മുഴുവൻ കുഴി നിറഞ്ഞസ്ഥിതിയാണ്.
ഗസ്റ്റ് ഹൗസിലേക്കുള്ള വിഐപികള്‍ അടക്കമുള്ളവരെ റോഡ് തകർച്ചമൂലം വളഞ്ഞു ചുറ്റിയുള്ള മറ്റു വഴികളിലൂടെയാണ് ഗസ്റ്റ് ഹൗസിലേക്ക് എത്തിക്കുന്നത്.
വർഷങ്ങളായി തകർന്നു കിടക്കുന്ന പാലം നന്നാക്കുന്നതില്‍ കനത്ത അലംഭാവമാണ് അധികൃതർ പുലർത്തുന്നതെന്നു ആരോപിച്ച് കോണ്‍ഗ്രസ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ച് സർക്കാരിനെതിരേ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. എംഎൽഎയുടെ അനാസ്ഥയെന്ന് സിപിഎമ്മും ആരോപിച്ചു.
പാലത്തിൻ്റെ ടാറിംഗ് പൂർത്തിയാക്കി കഴിയുമ്പോൾ ഈ വഴിയെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ആശ്വാസകരമാവും
അതേസമയം ടാറിംഗ് ജോലിക്കായി ഇന്നു രാവിലെ മുന്നറിയിപ്പില്ലാതെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചത് മൂലം നിരവധി യാത്രക്കാർ വലഞ്ഞു. രാവിലെ സ്കൂളിൽ പോകാനെത്തിയ വിദ്യാർത്ഥികളും, ജോലിക്കും വിവിധ ആവശ്യങ്ങൾക്കുമായി ടൗണിലേക്ക് പോന്നവരുമാണ് ബുദ്ധിമുട്ടിലായത്.
Photo Courtesy - Google











