
താനൂരിൽനിന്നു കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥിനികളെയും ഇന്ന് വീട്ടിലെത്തിക്കും. റയിൽവെ പൊലീസ് മുംബൈയിൽ നിന്നും കണ്ടെത്തിയ പെൺകുട്ടികളെ കേരള പൊലീസ് സംഘമെത്തി ഏറ്റുവാങ്ങിയിരുന്നു. ഇന്നു ഉച്ചയോടെ പെൺകുട്ടികളുമായി പൊലീസ് സംഘം നാട്ടിലെത്തും. കുട്ടികളെ മുംബൈയിലേക്ക് കൂട്ടിക്കൊണ്ടുപോയ എടവണ്ണ സ്വദേശിയായ യുവാവിനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
ബുധനാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരികളായ പെൺകുട്ടികൾ വീട്ടിൽനിന്നിറങ്ങിയത്. പരീക്ഷയ്ക്ക് സ്‌കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. ഒരാൾക്കേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ. സ്‌ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതുന്ന കുട്ടി എത്താതായപ്പോൾ സ്‌കൂളിൽനിന്നു വിളിച്ചപ്പോഴാണ് വീട്ടുകാർ അറിയുന്നത്. യാത്രചെയ്യാനുള്ള താത്പര്യംകൊണ്ടാണ് വീടുവിട്ടിറങ്ങിയത് എന്നാണ് പെൺകുട്ടികളുടെ മൊഴി. മുടിമുറിച്ച് സ്‌റ്റൈലാകണമെന്ന ആഗ്രഹം വീട്ടുകാർ അനുവദിക്കാത്തതും നാടുവിടാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചെന്നും പെൺകുട്ടികൾ പറയുന്നു.











