05:39am 11 September 2026
NEWS
തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം : വിശ്വ ഹിന്ദു പരിഷത്ത്
12/01/2026  11:39 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം : വിശ്വ ഹിന്ദു പരിഷത്ത്

 

ആലപ്പുഴ: തിരക്ക് പിടിച്ച് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തയ്യാറായതിന്റെ പിന്നിൽ രാഷ്ട്രീയ ഭീഷണി എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ. ഹൈക്കോടതിയിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം ശബരിമലയിലെ മോഷണത്തിൽ പ്രതൃക്ഷ പങ്കാളിത്തം ആരോപിച്ചിട്ടില്ലാത്ത വ്യക്തിയാണ് തന്ത്രി, എന്നാൽ വളരെ പെട്ടെന്ന് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തീരുമാനമെടുത്തതിന് പിന്നിൽ സർക്കാരിന്റെ താല്പര്യമാണ് എന്ന് വ്യക്തമാണ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശബരിമല മോഷണ കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹമായ നടപടിയാണ് ' സുപ്രീം കോടതി പോലും കുറ്റവാളിയാണ് എന്ന് സൂചിപ്പിച്ച മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെയൊ കഴിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രശാന്തിനെയോ അറസ്റ്റ് ചെയ്യുന്നതിന് യാതൊരു താൽപര്യവും കാണിക്കാത്ത എസ്ഐടി ഇപ്പോൾ എടുത്ത നടപടി പൊതുസമൂഹത്തിന് വിശ്വസിക്കാൻ സാധിക്കാത്ത ഒന്നാണ്. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം അത് തന്ത്രി ആയാലും എന്ന് തന്നെയാണ് വിശ്വ ഹിന്ദു പരിഷത്ത് ആഗ്രഹിക്കുന്നത്. നിയമം അതിൻ്റെ വഴിക്ക് കൂടി പോകണം.  എന്നാൽ തന്ത്രിയുടെ അറസ്റ്റോടു കൂടി അന്വേഷണം അവസാനിപ്പിച്ച് തിരക്കുപിടിച്ച് കുറ്റപത്രം സമർപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കി കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്. ഹൈക്കോടതി പോലും ശബരിമല മോഷണത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ സൂചിപ്പിക്കുകയുണ്ടായി. സോണിയ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് എം പിമാർ, തമിഴ്നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇന്ത്യാ മുന്നണിയുടെ രാഷ്ടനേതാക്കന്മാരും ശബരിമല കൊള്ളയും ആയി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുള്ളവരാണ്. ഇവരിലേക്ക് അന്വേഷണം എത്തരുത് എന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. സിബിഐ പോലെയുള്ള ഏജൻസി ഈ കേസിന്റെ അന്വേഷണം ഉടൻ തന്നെ ഏറ്റെടുത്തില്ല എങ്കിൽ നിലവിലെ കേസ് അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുടെ വാതിൽ അടയ്ക്കും. ശബരിമലയിലെ യുവതി പ്രവേശന സമയത്ത് തന്നെ മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കന്മാർക്ക് തന്ത്രിയോട് വിരോധം ഉണ്ടായിരുന്നു. അന്ന് തീർക്കാൻ സാധിക്കാതിരുന്ന അവരുടെ വിരോധം ശബരിമല കൊള്ളയുടെ മറവിൽ നടപ്പാക്കിയിരിക്കുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സോണിയ ഗാന്ധി കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാർ എന്നിവരുമായി ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ള അടുപ്പം അന്വേഷിക്കാൻ നാളിതുവരെ എസ്ഐടി തയ്യാറാകാതിരിക്കുന്നത് ദുരൂഹമാണ് എന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img