
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ദളപതി വിജയ് ഇന്ന് സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഭൂരിപക്ഷത്തെച്ചൊല്ലിയുള്ള നാടകീയമായ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, 120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) അധികാരത്തിലേറുന്നത്. ഇന്ന് രാവിലെ 10ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ. ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇന്നലെ വൈകിട്ട് ആറരയോടെ ലോക്‌ഭവനിലെത്തിയ വിജയ്, സഖ്യകക്ഷികളുടെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറി. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ മതിയെന്നിരിക്കെ, 120 പേരുടെ ബലവുമായാണ് വിജയ് ഭരണത്തിലേറുന്നത്. മെയ് 13-നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണറുടെ നിർദ്ദേശം.
പിന്തുണ ഇങ്ങനെ:
ടി.വി.കെ (107 സീറ്റ്), കോൺഗ്രസ് (5), സി.പി.എം (2), സി.പി.ഐ (2), വി.സി.കെ (2), മുസ്ലിം ലീഗ് (2) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഇതിൽ കോൺഗ്രസ് മാത്രമാണ് മന്ത്രിസഭയിൽ ചേരുന്നത്. മറ്റ് കക്ഷികൾ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകും.
നാടകീയ നീക്കങ്ങൾ:
ഗവർണർ ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകാൻ തീരുമാനിച്ചിരുന്നതിനാൽ സത്യപ്രതിജ്ഞയുടെ കാര്യത്തിൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ, പിന്തുണക്കത്തുകൾ ലഭിച്ചതോടെ ഗവർണർ യാത്ര റദ്ദാക്കി വിജയ്‌യെ കാണാൻ അനുവദിക്കുകയായിരുന്നു. വൈകിട്ട് നിശ്ചയിച്ചിരുന്ന ചടങ്ങ് ഗവർണറുടെ സൗകര്യാർത്ഥം രാവിലെ 10-ലേക്ക് മാറ്റുകയായിരുന്നു.
മന്ത്രിസഭയിൽ 9 പേർ:
വിജയ്‌ക്കൊപ്പം ടി.വി.കെയിലെ പ്രമുഖ നേതാക്കളായ ബുസി ആനന്ദ്, ആധവ് അർജുന, നിർമ്മൽകുമാർ, സെങ്കോട്ടയ്യൻ എന്നിവരുൾപ്പെടെ ഒൻപത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതിൽ കോൺഗ്രസിൽ നിന്നുള്ള ഒരു അംഗവും ഉൾപ്പെടുന്നു.
വർഷങ്ങൾ നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിലെ ദ്വിമുഖ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയ് അധികാരത്തിലേറുന്നതിനെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും തമിഴ്നാട്ടിലെങ്ങും ആരാധകർ ആഘോഷമാക്കുകയാണ്.










