![രാജ്യം വിട്ടോടിയ സിറിയൻ പ്രസിഡന്റ് മോസ്കോയിൽ അഭയം തേടി](assets/news_post/asad33275.jpg)
ഡമാസ്‌കസ്: വിമത സേന തലസ്ഥാന നഗരമായ ഡമാസ്കസും പിടിച്ചെടുത്തതോടെ രാജ്യം വിട്ടോടിയ സിറിയൻ പ്രസിഡന്റ് മോസ്കോയിൽ അഭയം തേടി. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദും ഭാര്യയും രണ്ട് കുട്ടികളും മോസ്കോയിലെത്തിയെന്നാണ് റിപ്പോർട്ട്. അസദിനും കുടുംബത്തിനും മോസ്‌കോ അഭയം നൽകിയതായി റഷ്യൻ സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അഭയം നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
വിമത സായുധ സംഘമായ ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്.ടി.എസ്.) സിറിയൻ തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അസദ് രാജ്യംവിട്ടത്. സിറിയയുടെ നിയന്ത്രണം പൂർണതോതിൽ വിമതരുടെ കൈയിലാവുന്നതിന് മുൻപ് അസദ് ഐ.എൽ.-76 എയർക്രാഫ്റ്റിൽ രക്ഷപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. 3,650 മീറ്ററിലധികം ഉയരത്തിൽ സഞ്ചരിച്ച വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായിരുന്നു.
തുടക്കത്തിൽ അസദിന്റെ ശക്തികേന്ദ്രമായ സിറിയയുടെ തീരപ്രദേശത്തേക്കാണ് വിമാനം പറന്നിരുന്നത്. എന്നാൽ പെട്ടെന്ന് ഒരു യുടേൺ എടുത്ത് എതിർദിശയിലേക്ക് പറന്നു. ഇതിനിടെ റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. വിമാനത്തിന്റെ പെട്ടെന്നുള്ള തിരിച്ചിലും റഡാറിൽനിന്നുള്ള അപ്രത്യക്ഷമാവലും വെടിവെച്ചിട്ടതാവാമെന്ന വിലയിരുത്തലിലേക്കും നയിച്ചിരുന്നു.
നവംബർ 27-നാണ് സിറിയയിൽ സർക്കാർ വിരുദ്ധ ആക്രമണം തുടങ്ങിയത്. 11 ദിവസം പിന്നിടുമ്പോഴാണ് അസദ് രാജ്യംവിടുന്നത്. അസദിനെ അട്ടിമറിച്ചെന്ന് ഞായറാഴ്ച ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെയാണ് വിമതർ അറിയിച്ചത്. അസദ് കുടുംബം നേതൃത്വം നൽകുന്ന ബാത്ത് പാർട്ടിയാണ് അര നൂറ്റാണ്ടിലധികമായി സിറിയ ഭരിച്ചിരുന്നത്.