
ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ എൻഡിന് തീപിടിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നു പുലർച്ചെയാണ് സംഭവം. ഡൽഹിയിൽ നിന്നും സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. തീപിടുത്തതിന് പിന്നാലെ എമർജൻസി എക്സിറ്റ് നടത്തിയ ആറു യാത്രക്കാർക്ക് പരിക്കേറ്റു. നാല് കുട്ടികൾ ഉൾപ്പെടെ 232 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
റൺവേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെയാണ് സംഭവം. വിമാനത്തിന്റെ ഒരു എൻജിൻ തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നു. തുടർന്ന് വിമാനം റൺവേയിൽ തന്നെ പൈലറ്റ് നിർത്തി. തുടർന്ന് യാത്രക്കാരെ അടിയന്തരമായി വിമാനത്തിന് പുറത്തെത്തിക്കാൻ തീരുമാനിച്ചു. എമർജൻസി സ്ലൈഡുകൾ വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറ് യാത്രക്കാർക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ല.
എൻജിൻ തകരാറിനെത്തുടർന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടോ മറ്റോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സ്വിസ് എയർ അറിയിച്ചു. അപകടത്തെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 28-ാം നമ്പർ റൺവേ താൽക്കാലികമായി അടച്ചു. യാത്രക്കാർക്ക് താമസ സൗകര്യവും പകരം യാത്രാ സംവിധാനങ്ങളും ഒരുക്കി വരുന്നതായി എയർലൈൻ അധികൃതർ വ്യക്തമാക്കി.










