
ടോക്കിയോ: ഇരുപതാം ഏഷ്യൻ ഗെയിംസ് "ഐച്ചി-നാഗോയ 2026"ൽ നേട്ടങ്ങളുടെ പുതിയ തീരങ്ങൾ തേടി ഖത്തറിന്റെ നീന്തൽപ്പട ഇന്ന് (ഞായർ) അങ്കത്തിനിറങ്ങുന്നു. ടോക്കിയോ അക്വാട്ടിക്സ് സെന്ററിൽ നടക്കുന്ന പുരുഷന്മാരുടെ വ്യക്തിഗത ഇനങ്ങളോടെയാണ് ഖത്തർ താരങ്ങളുടെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ഒക്ടോബർ 4 വരെയാണ് നീന്തൽ മത്സരങ്ങൾ നടക്കുക.
ഏഴുപേരടങ്ങുന്ന കരുത്തുറ്റ സംഘത്തെയാണ് ഖത്തർ ഇക്കുറി പൂളിൽ ഇറക്കുന്നത്. മുഹമ്മദ് മഹ്മൂദ്, അലി താമർ, സാദ് എദ്ദിൻ സാദ് എദ്ദിൻ, എമിൽ മുനീർ ഫൗസായി, അബ്ദുള്ള അൽ ഘമ്രി, തമീം അൽ ഹുമൈദ, മുഹമ്മദ് അസീസ് ജിലാനി എന്നിവരാണ് ഖത്തറിന്റെ പ്രതീക്ഷകൾ.
ആദ്യ ദിനത്തിൽ മൂന്ന് ഖത്തറി താരങ്ങളാണ് ട്രാക്കിലിറങ്ങുക. 200 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലെ ഹീറ്റ്സിൽ മുഹമ്മദ് മഹ്മൂദും, 100 മീറ്റർ ഫ്രീസ്റ്റൈലിൽ അലി താമറും, 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ അബ്ദുള്ള അൽ ഘമ്രിയും മാറ്റുരയ്ക്കും. തിങ്കളാഴ്ച നടക്കുന്ന 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലാണ് ഖത്തറിന്റെ അടുത്ത പ്രധാന മത്സരം. ആകെ 41 ഇനങ്ങളിലാണ് ഏഷ്യൻ ഗെയിംസ് നീന്തൽ മത്സരങ്ങൾ നടക്കുന്നത്.
ഏഷ്യയിലെ വമ്പന്മാരെ നേരിടാൻ കഠിന പരിശീലനത്തിന് ശേഷമാണ് ഖത്തർ സംഘം എത്തിയിരിക്കുന്നത്. ഫ്രാൻസിൽ നടന്ന തീവ്ര പരിശീലന ക്യാമ്പ് താരങ്ങളുടെ കായികക്ഷമതയും സാങ്കേതിക മികവും വർദ്ധിപ്പിച്ചിട്ടുണ്ട്. വ്യക്തിഗത റെക്കോർഡുകൾ തിരുത്തിക്കുറിച്ചും ഏഷ്യൻ തലത്തിൽ മികച്ച മുന്നേറ്റം നടത്തിയും തിളങ്ങാമെന്ന ആത്മവിശ്വാസത്തിലാണ് സംഘം.
കഴിഞ്ഞ മേയിൽ സ്വന്തം തടത്തിൽ നടന്ന ഗൾഫ് ഗെയിംസിൽ 26 മെഡലുകൾ വാരിക്കൂട്ടിയ മികച്ച ഫോം ഏഷ്യൻ ഗെയിംസിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഖത്തർ നീന്തൽ താരങ്ങൾ. 184 പുരുഷന്മാരും 59 വനിതകളും അടക്കം 243 കായികതാരങ്ങൾ ഉൾപ്പെടെ 427 അംഗ വമ്പൻ സംഘവുമായാണ് ഖത്തർ ഇത്തവണ ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയിരിക്കുന്നത്.










