
ദോഹ: ഖത്തറിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജുഡീഷ്യൽ ഇൻസ്പെക്ഷൻ അതോറിറ്റിയുടെ 2026-2030 കർമ്മപദ്ധതി സുപ്രീം ജുഡീഷ്യറി കൗൺസിൽ അവലോകനം ചെയ്തു. സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റും കോർട്ട് ഓഫ് കസേഷൻ പ്രസിഡന്റുമായ ഡോ. ഹസ്സൻ ബിൻ ലഹ്ദാൻ അൽ മുഹന്നദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തന്ത്രപ്രധാന പദ്ധതികൾ അവതരിപ്പിച്ചത്.കോടതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള സംവിധാനങ്ങൾ പരിഷ്കരിക്കും.നീതിന്യായ നിർവ്വഹണത്തിൽ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്തുക.അതോറിറ്റിയുടെ ഘടന പരിഷ്കരിച്ച് പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കും.ജഡ്ജിമാരുടെ സാങ്കേതികവും ഭരണപരവുമായ പ്രവർത്തനങ്ങൾ പരിശോധിക്കുക, അവരുടെ തൊഴിൽപരമായ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കുക എന്നിവയാണ് അതോറിറ്റിയുടെ പ്രധാന ദൗത്യങ്ങൾ. കൂടാതെ, നീതിന്യായ മേഖലയിലെ പ്രവർത്തന സൂചികകൾ വിശകലനം ചെയ്യുകയും ഗുണനിലവാരം ഉയർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.പുതിയ തന്ത്രപ്രധാന പദ്ധതി സ്ഥാപനപരമായ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ജുഡീഷ്യൽ ഇൻസ്പെക്ഷൻ അതോറിറ്റി മേധാവി ജഡ്ജി അഹമ്മദ് അൽ മൻസൂരി പറഞ്ഞു. ഈ പുതിയ സംവിധാനം കോടതികളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനവും കൃത്യതയും കൊണ്ടുവരുമെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിൽ വ്യക്തമാക്കി. ഖത്തറിലെ നിയമസംവിധാനത്തെ കൂടുതൽ ആധുനികവും ഫലപ്രദവുമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.










