
ന്യൂഡൽഹി:ഇന്ത്യയിലെ ഏറ്റവും ക്രൂരമായ കുറ്റകൃത്യ പരമ്പരകളിൽ ഒന്നായ നിഠാരി കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ സുരേന്ദ്ര കോലി നൽകിയ ക്യൂറേറ്റീവ് ഹർജി സുപ്രീം കോടതി ഇന്നലെ അനുവദിച്ചു. ഇതോടെ 2011-ൽ കോലിക്ക് വിധിച്ച വധശിക്ഷയും കുറ്റക്കാരനെന്ന കണ്ടെത്തലും റദ്ദായി.
നിഠാരി കേസുകളിലെ എല്ലാ തെളിവുകളും സമാനവും വിശ്വസനീയമല്ലാത്തതുമായിരുന്നു എന്നും, കേസിൽ കോലിയെയും വ്യവസായിയായ മൊനിന്ദർ സിംഗ് പാണ്ഡെറിനെയും കുറ്റവിമുക്തരാക്കിയ 2023-ലെ അലഹബാദ് ഹൈക്കോടതി വിധിയെ ഇത് ശരിവെക്കുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു.
കോടതിയുടെ ശക്തമായ വിമർശനം അന്വേഷണത്തിലെ വീഴ്ചകൾക്കുമേലായിരുന്നു. അന്വേഷണം "അലങ്കോലമായിരുന്നു" എന്ന് തുറന്നടിച്ച ബെഞ്ച്, "യഥാർത്ഥ പ്രതിയെ പിടികൂടിയിട്ടില്ല" എന്നും ഖേദം പ്രകടിപ്പിച്ചു.
2006-ൽ നോയിഡയിലെ സെക്ടർ 31-ലെ പാണ്ഡെറുടെ വീടിനടുത്തുള്ള ഓടയിൽ നിന്ന് മനുഷ്യന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് നിഠാരി കൊലപാതകങ്ങൾ വെളിച്ചത്തുവന്നത്. നിരവധി കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഈ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
നേരത്തെ ഒരു കേസിൽ കോലിയെ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ച വിധി സുപ്രീം കോടതി 2011-ൽ ശരിവെച്ചിരുന്നു. എന്നാൽ, മറ്റ് കേസുകളിൽ ഹൈക്കോടതി ഇരുവരെയും 2023-ൽ കുറ്റവിമുക്തരാക്കുകയും ഇതിനെതിരായ സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി 2025 ജൂലൈയിൽ തള്ളുകയും ചെയ്ത സാഹചര്യത്തിലാണ്, അവശേഷിച്ച ഒരു കേസിലെ ശിക്ഷ ചോദ്യം ചെയ്തുകൊണ്ട് കോലി ക്യൂറേറ്റീവ് ഹർജി നൽകിയത്.










