06:00pm 29 April 2026
NEWS
ഇന്ത്യയിൽ ആദ്യമായി ദയാവധത്തിന് അനുമതി
11/03/2026  12:35 PM IST
nila
 ഇന്ത്യയിൽ ആദ്യമായി ദയാവധത്തിന് അനുമതി

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ദയാവധത്തിന് അനുമതി. പതിമൂന്ന് വർഷമായി കോമാവസ്ഥയിൽ കഴിയുന്ന യുവാവിന്റെ ദയാവധ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ നിർണായക നടപടി. മുപ്പത്തിരണ്ടുകാരനായ ഹരീഷ് റാണയുടെ മാതാപിതാക്കളാണ് മകന്റെ ദയനീയമായ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

നോയിഡ സ്വദേശിയായ ഹരീഷ് റാണ ഇപ്പോൾ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 2013 ഓഗസ്റ്റ് 20ന് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണതിനെ തുടർന്നാണ് അദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റുകയും തുടർന്ന് കോമാവസ്ഥയിലാകുകയും ചെയ്തത്. അതിനുശേഷം ശരീരം പൂർണ്ണമായും തളർന്ന നിലയിലാണ്. അനങ്ങാനോ പ്രതികരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഹരീഷ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകൾ ഉണ്ടായിട്ടുണ്ട്. ട്യൂബിലൂടെ മാത്രമാണ് ഭക്ഷണം നൽകുന്നത്. ശ്വസനത്തിനായി ഓക്സിജൻ ട്യൂബും ഉപയോഗിക്കുന്നു.

ഭേദപ്പെടുത്താൻ കഴിയാത്ത ഗുരുതര രോഗാവസ്ഥയിലുള്ളവർക്കായി മരുന്നും ഭക്ഷണവും അടക്കം ചികിത്സ ക്രമേണ നിർത്തിവെച്ച് മരണത്തിന് വഴിയൊരുക്കുന്ന ‘പാസീവ് യുത്തനേഷ്യ’ ഇന്ത്യയിൽ ചില സാഹചര്യങ്ങളിൽ അനുവദനീയമാണ്. എന്നാൽ ഡോക്ടർമാർ മരുന്നോ ഇഞ്ചക്ഷനുകളോ നൽകി മരണത്തിലേക്ക് നയിക്കുന്ന ‘ആക്ടീവ് യുത്തനേഷ്യ’ രാജ്യത്ത് നിയമപരമായി അനുവദിച്ചിട്ടില്ല.

കൃത്രിമ ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് ജീവിതം ദീർഘിപ്പിക്കുന്നത് മനുഷ്യന്റെ മാന്യതയ്ക്കു വിരുദ്ധമാണെന്നും രോഗമുക്തിക്ക് യാതൊരു സാധ്യതയും ഇല്ലെന്ന് വ്യക്തമായാൽ ഒരു വ്യക്തിക്ക് മരണത്തെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നും കോടതി വിധിയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img