
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കവെ സുപ്രീംകോടതിയിൽ ഉയർന്ന പ്രധാന ചോദ്യം ഇസ്‌ലാം വിശ്വാസിയെ നിശ്ചയിക്കുന്നതാര് എന്നത്. ഹർജിക്കാരാണ് ഇതുസംബന്ധിച്ച സുപ്രധാന ചോദ്യം ഉന്നയിച്ചത്. വഖഫ് സമർപ്പണത്തിന് അർഹത നിശ്ചയിക്കാൻ ‘ഇസ്‌ലാം വിശ്വാസി’ എന്നു തിട്ടപ്പെടുത്തുന്നത് എങ്ങനെയെന്നായിരുന്നു ഹർജിക്കാർ ഉയർത്തിയ പ്രദാന ചോദ്യം.
വഖഫ് സമർപ്പണം ആഗ്രഹിക്കുന്ന ഒരാൾ അഞ്ചു വർഷം ഇസ്‌ലാം മതം പിന്തുടരണമെന്ന വകുപ്പിനെയും ഹർജിക്കാർ നിശിതമായി വിമർശിച്ചു. മരണക്കിടക്കയിലായിരിക്കെ വഖഫ് സമർപ്പണം ആഗ്രഹിക്കുന്ന ഒരാൾ അഞ്ചു വർഷം ഇസ്‌ലാം മതം പിന്തുടരണമെന്ന് പറയുന്നതു ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്.
ഒരാൾ ഇസ്‌ലാം വിശ്വാസം അഞ്ചു വർഷം പിന്തുടരുന്നുണ്ടോയെന്ന് ആരാണ് തീരുമാനിക്കുന്നതെന്നും അതിന്റെ മാനദണ്ഡം എന്താണെന്നും ചോദ്യമുയർന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ടു ഭരണഘടന നൽകുന്ന അവകാശങ്ങളെ ഈ നിർവചനത്തിലൂടെ കവർന്നെടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഹർജിക്കാർക്കുവേണ്ടി കപിൽ സിബൽ വാദിച്ചു. രണ്ടു മണിക്കൂറായി നിശ്ചയിച്ചാണ് ഇന്നലെ വാദം തുടങ്ങിയത്. എന്നാൽ, 3 മണിക്കൂർ 45 മിനിറ്റാണ് വാദം നീണ്ടത്. ഇന്നു കേന്ദ്ര സർക്കാർ മറുപടി നൽകും.











