
ന്യൂഡൽഹി: മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് (സിജെ 1ഐ) ഡി.വൈ. ചന്ദ്രചൂഡിനോട് ഔദ്യോഗിക വസതി ഉടൻ ഒഴിയാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. അനുവദനീയമായ സമയപരിധി കഴിഞ്ഞിട്ടും അദ്ദേഹം വസതിയിൽ തുടരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഭരണവിഭാഗം ഈ അസാധാരണ നടപടി സ്വീകരിച്ചിരിക്കുന്നത്.
ജൂലൈ ഒന്നിന് സുപ്രീം കോടതി, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് (MoHUA) അയച്ച കത്തിൽ, ഡൽഹിയിലെ കൃഷ്ണമേനോൻ മാർഗിലെ 5-ാം നമ്പർ ബംഗ്ലാവ് ഉടൻ തിരികെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. ഈ ബംഗ്ലാവ് ഇന്ത്യയുടെ നിലവിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയാണ്.
"ബംഗ്ലാവ് നമ്പർ 5, കൃഷ്ണമേനോൻ മാർഗ്, ബഹുമാനപ്പെട്ട ഡോ. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൽ നിന്ന് യാതൊരു കാലതാമസമില്ലാതെ കൈവശപ്പെടുത്താൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കാരണം, വസതിയിൽ തുടരാൻ അനുവദിച്ച അനുമതി 2025 മെയ് 31-ന് അവസാനിച്ചു. കൂടാതെ, 2022-ലെ നിയമത്തിലെ റൂൾ 38 അനുസരിച്ച് അനുവദനീയമായ ആറ് മാസത്തെ കാലാവധി 2025 മെയ് 10-നും അവസാനിച്ചു," സുപ്രീം കോടതിയിൽ നിന്നുള്ള കത്തിൽ വ്യക്തമാക്കുന്നു.
2022 നവംബർ മുതൽ 2024 നവംബർ വരെ ഇന്ത്യയുടെ 50-ാമത് സിജെഐ ആയിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ്, ഔദ്യോഗിക പദവി ഒഴിഞ്ഞിട്ട് ഏകദേശം എട്ട് മാസത്തോളം കഴിഞ്ഞിട്ടും ടൈപ്പ് VIII വിഭാഗത്തിലുള്ള ഈ ബംഗ്ലാവിൽ തുടർന്നു വരികയാണ്. അദ്ദേഹത്തിനു ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ഭൂഷൺ ആർ. ഗവായിയും തങ്ങൾക്ക് നേരത്തെ അനുവദിച്ച ബംഗ്ലാവുകളിൽ തുടരാൻ തീരുമാനിച്ചതിനാൽ ഈ വസതിയിലേക്ക് മാറിയിട്ടില്ല.
വസതി ഒഴിയുന്നതിലുള്ള കാലതാമസത്തിന് കാരണം ചില വ്യക്തിപരമായ സാഹചര്യങ്ങളാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു. സർക്കാർ തനിക്ക് വാടകയ്ക്ക് മറ്റൊരു താമസസൗകര്യം അനുവദിച്ചിട്ടുണ്ടെന്നും, വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന ആ വീട് താമസയോഗ്യമാക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് താമസം നേരിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
കൂടാതെ, തന്റെ രണ്ട് പെൺമക്കൾക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്നും, അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വീട് കണ്ടെത്താൻ സമയമെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എനിക്ക് പ്രത്യേക ആവശ്യങ്ങളുള്ള രണ്ട് പെൺമക്കളുണ്ട്. അതുകൊണ്ടാണ് അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഒരു വീട് കണ്ടെത്താൻ എനിക്കിത്രയും സമയമെടുത്തത്," അദ്ദേഹം പറഞ്ഞു. തന്റെ പെൺമക്കൾക്ക് ഗുരുതരമായ ജനിതക പ്രശ്നങ്ങളുണ്ടെന്നും, അവർക്ക് AIIMS-ൽ വിദഗ്ധ ചികിത്സ നൽകി വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ പ്രശ്നം തന്റെ വ്യക്തിപരമായ കാര്യമാണെങ്കിലും, എന്തുകൊണ്ടാണ് താമസം നേരിടുന്നതെന്ന് വിശദീകരിക്കാൻ തനിക്ക് ബാധ്യതയുണ്ടെന്നും, ഇത് താൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുമായും ഉദ്യോഗസ്ഥരുമായും ഇതിനകം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നും, താൻ വഹിച്ചിരുന്ന ഉന്നത പദവിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് തനിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും മുൻ ചീഫ് ജസ്റ്റിസ് ഉറപ്പുനൽകി. "ഇതൊരു ദിവസങ്ങളുടെ മാത്രം കാര്യമാണ്, ഞാൻ മാറും. ഞാൻ രാജ്യത്തെ ഏറ്റവും ഉയർന്ന നീതിന്യായ പദവി വഹിച്ചയാളാണ്, എന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്."
മുൻപ് പല ചീഫ് ജസ്റ്റിസുമാർക്കും വിരമിച്ചതിന് ശേഷം സർക്കാർ താമസസൗകര്യങ്ങൾ തുടർന്നും ഉപയോഗിക്കാൻ അധിക സമയം അനുവദിച്ചിട്ടുണ്ടെന്നും, ഇത് മാറ്റങ്ങൾക്കോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ വേണ്ടിയായിരുന്നെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഓർമ്മിപ്പിച്ചു.











